ഇസ്രയേല്‍-പലസ്തീൻ സംഘര്‍ഷം : പക പുകയുന്നു.
ഇസ്രയേല്‍–പലസ്തീൻ സംഘര്‍ഷം രൂപപ്പെടുന്നത് ഒന്നാം ലോകമഹായുദ്ധത്തിലെ ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ പതനത്തോടെയാണ്.
ഇതിനുശേഷം അറബ് ഭൂരിപക്ഷമേഖലയായ പലസ്തീന്‍റെ നിയന്ത്രണം ബ്രിട്ടൻ സ്വന്തമാക്കുന്പോള്‍ ഒട്ടേറെ യഹൂദ വിശ്വാസികളും അവിടെയുണ്ടായിരുന്നു. യഹൂദ വംശജരിലൂടെ മേഖലയുടെ നിയന്ത്രണം സ്വന്തമാക്കാൻ ബ്രിട്ടനും സഖ്യരാജ്യങ്ങളും ശ്രമിച്ചത് സംഘര്‍ഷത്തിനു വഴിതുറക്കുകയായിരുന്നു.
1920കള്‍ മുതലുള്ള രണ്ടു ദശകങ്ങളില്‍ പലസ്തീനിലേക്ക് ഒട്ടനവധി യഹൂദര്‍ കുടിയേറി. യൂറോപ്പിലെ പീഡനങ്ങളില്‍നിന്നു രക്ഷതേടിയുള്ള യാത്രകൂടിയായിരുന്നു ഇത്. സംഘര്‍ഷവും ഇതോടൊപ്പം വര്‍ധിച്ചു.
1947ല്‍ പലസ്തീനെ രണ്ടായി വിഭജിക്കാൻ യുഎൻ നിര്‍ദേശിച്ചു. ജറുസലേമിനെ അന്താരാഷ്‌ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരികയെന്നതും ഇതിന്‍റെ ഭാഗമായിരുന്നു. ഇതുവഴി സമാധാനമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അറബ് ലോകത്തിന്‍റെ ശക്തമായ എതിര്‍പ്പ് മൂലം നിര്‍ദേശം ജലരേഖയായി.
ഒടുവില്‍ കലഹം അവസാനിപ്പിക്കാനാകാതെ ബ്രിട്ടീഷുകാര്‍ പിൻവാങ്ങി. ഇസ്രയേല്‍ രൂപീകൃതമായതായി യഹൂദ വിഭാഗം പ്രഖ്യാപിച്ചു. പലസ്തീൻ ഇത് അംഗീകരിക്കാൻ തയാറായില്ലെന്നു മാത്രമല്ല പോരാട്ടം ശക്തമാക്കുകയും ചെയ്തു. അറബ് രാജ്യങ്ങളുടെ ഇടപെടല്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടി.
ഇതിനുശേഷം നാളിതുവരെ ഇസ്രേലി സൈന്യവും ഹമാസും തമ്മില്‍ ചെറുതും വലുതുമായ ഒട്ടേറെ ഏറ്റുമുട്ടലുകളാണ് മേഖലയിലുണ്ടായത്. സമാധാനശ്രമങ്ങളും ഒരുവഴിക്കു നടന്നു. 2000 ജൂലൈ 11 ന് അന്നത്തെ യുഎസ് പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ ക്യാന്പ് ഡേവിഡ് ഉച്ചകോടിയിലൂടെ സമാധാനത്തിന് നിര്‍ണായക നീക്കം നടത്തി. ഇസ്രേലി പ്രധാനമന്ത്രി എഹൂദ് ബരാക്കും പലസ്തീൻ നേതാവ് യാസര്‍ അറാഫത്തും പങ്കെടുത്തുവെങ്കിലും ഉച്ചകോടിയില്‍ തീരുമാനമൊന്നുമുണ്ടായില്ല. തുടര്‍ന്നും കിഴക്കൻ ജറുസലേമിലും ഗാസയിലും വെസ്റ്റ്ബാങ്കിലും ഏറ്റുമുട്ടലുകള്‍ തുടരുന്നു.
പലസ്തീനു കീഴില്‍ വരുന്ന പ്രദേശങ്ങളാണ് ഗാസയും വെസ്റ്റ്ബാങ്കും. ഇസ്രയേലിന്‍റെ ഇരുവശങ്ങളിലുമായിട്ടാണ് ഇവയുടെ സ്ഥാനം. ഗാസയില്‍ 2006ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പിലൂടെ തീവ്രവാദികളായ ഹമാസ് അധികാരം പിടിക്കുകയായിരുന്നു. വെസ്റ്റ്ബാങ്ക് ഭരിക്കുന്ന പലസ്തീൻ അഥോറിറ്റിക്ക് ഗാസയില്‍ യാതൊരു സ്വാധീനവുമില്ല.
മെഡിറ്ററേനിയൻ കടലിനോടു ചേര്‍ന്ന് 41 കിലോമീറ്റര്‍ നീളത്തിലും ആറു മുതല്‍ 12 കിലോമീറ്റര്‍ വരെ വീതിയിലുമാണ് ഗാസ സ്ഥിതിചെയ്യുന്നത്. മൊത്തം വിസ്തൃതി 365 ചതുരശ്ര കിലോമീറ്റര്‍ മാത്രം.
ഇത്രയും സ്ഥലത്ത് 20 ലക്ഷത്തിലധികം പലസ്തീനികളാണു വസിക്കുന്നത്. ഇസ്രയേലിന്‍റെ ഉപരോധം മൂലം ഭക്ഷണവും മരുന്നുമടക്കമുള്ള അവശ്യവസ്തുക്കള്‍ ഗാസയില്‍ ലഭിക്കുന്നില്ല. ഇസ്രേലി സര്‍ക്കാര്‍ ഇരുന്പുവേലി കെട്ടിത്തിരിച്ച ഗാസയ്ക്ക് തുറന്ന ജയില്‍ എന്നും പേരുണ്ട്.