IndiaLatest

ശ്രീലങ്കയിലേക്കുള്ള യാത്രാക്കപ്പല്‍ സര്‍വീസ് നാളെ മുതല്‍

“Manju”

ചെന്നൈ: വര്‍ഷങ്ങള്‍നീണ്ട ഇടവേളയ്ക്കുശേഷം തമിഴ്നാടിനും ശ്രീലങ്കയ്ക്കുമിടയിലുള്ള യാത്രാക്കപ്പല്‍ സര്‍വീസ് ചൊവ്വാഴ്ച പുനരാരംഭിക്കും. നാഗപട്ടണത്തിനും വടക്കൻ ശ്രീലങ്കൻ തലസ്ഥാനമായ ജാഫ്നയിലെ കാങ്കേശന്തുറയ്ക്കും ഇടയിലാണ് ചെറുകപ്പല്‍ സര്‍വീസ് നടത്തുക. 60 നോട്ടിക്കല്‍ മൈല്‍ താണ്ടാൻ ഏകദേശം മൂന്നുമണിക്കൂറെടുക്കും. ക്യാപ്റ്റൻ ബിജു ബി. ജോര്‍ജിന്റെ നേതൃത്വത്തില്‍ 14 പേരടങ്ങുന്ന സംഘം ഞായറാഴ്ച പരീക്ഷണയാത്ര നടത്തിയിരുന്നു.

ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാനും ചരിത്രപരമായ ബന്ധം അടുത്തറിയാനും കപ്പല്‍യാത്ര അവസരമൊരുക്കുമെന്ന് സര്‍വീസിന് നേതൃത്വംനല്‍കുന്ന ഷിപ്പിങ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.

കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍നിന്നാണ് ചെറുകപ്പല്‍ പുറത്തിറക്കിയത്. പൂര്‍ണമായും ശീതീകരിച്ച ഇതില്‍ 150 പേര്‍ക്ക് യാത്ര ചെയ്യാനാവും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി.എസ്.ടി. ഉള്‍പ്പെടെ ഒരാള്‍ക്ക് 7670 രൂപയാണ് നിരക്ക്. 40 കിലോ സൗജന്യ ബാഗേജ് അനുവദിക്കും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ പാസ്പോര്‍ട്ടും വിസയും ഹാജരാക്കിയാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. രാമേശ്വരത്തിനും വടക്കൻ ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിലുള്ള കപ്പല്‍ സര്‍വീസ് 1982-ല്‍ ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് രണ്ടാം യു.പി.എ. സര്‍ക്കാര്‍ തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയില്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും അഞ്ചുമാസത്തിനകം നിര്‍ത്തി.

Related Articles

Back to top button