KeralaLatest

സ്ട്രോക്ക് ബാധിച്ച മരണങ്ങള്‍ ഒരു കോടിയോളമാകുമെന്ന് പഠനം

“Manju”

2050 ആകുമ്പോഴേക്കും ലോകത്ത് സ്ട്രോക്ക്  ബാധിച്ച്‌, പ്രതിവര്‍ഷം ഒരു കോടിയോളം ആളുകള്‍ മരിക്കാനിടയുണ്ടെന്ന് പഠനം. ലാൻസെറ്റ് ന്യൂറോളജി കമ്മീഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020-ല്‍ ഈ കണക്ക് 6.6 ദശലക്ഷം ആയിരുന്നു. എന്നാല്‍ 2050-ഓടെ മരണനിരക്ക് 9.7 ദശലക്ഷമായി ഉയരുമെന്നും താഴ്ന്ന വരുമാനം ഉള്ളതും, ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുകയെന്നും കമ്മീഷൻ പറഞ്ഞു. വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെയും ലാൻസെറ്റ് ന്യൂറോളജി കമ്മീഷന്റെയും സഹകരണത്തോടെ നാല് പഠനങ്ങളാണ് ഇതു സംബന്ധിച്ച്‌ നടത്തിയത്.
“2050 ആകുമ്ബോഴേക്കും സ്ട്രോക്ക് ബാധിച്ചുള്ള മരണനിരക്ക് 50 ശതമാനം വര്‍ദ്ധിക്കുമെന്നാണ് ഞങ്ങളുടെ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. ഈ നിരക്ക് 2020-ല്‍ 66 ലക്ഷമായിരുന്നെങ്കില്‍ 2050-ല്‍ 97 ലക്ഷമായി ഉയരാനാണ് സാധ്യത‌”, ഒക്ടോബര്‍ 9ന് ദി ലാൻസെറ്റ് ന്യൂറോളജി കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകമെമ്ബാടുമുള്ള ജനങ്ങളുടെ രണ്ടാമത്തെ പ്രധാന മരണകാരണമാണ് സ്ട്രോക്ക് എന്ന് കണ്ടെത്തിയിട്ടുണ്ട്. 55 വയസിന് താഴെയുള്ള ചെറുപ്പക്കാരിലും മധ്യവയസ്കരിലും സ്ട്രോക്ക് ഉണ്ടാകുന്നത് കൂടുന്നു എന്നും കമ്മീഷൻ പറയുന്നു. കണ്ടെത്താനാകാത്തതും അനിയന്ത്രിതവുമായ രക്തസമ്മര്‍ദ്ദം, വായു മലിനീകരണം, അനാരോഗ്യകരമായ ജീവിതശൈലി (മോശം ഭക്ഷണക്രമം, പുകവലി, ഉദാസീനമായ ജീവിതശൈലി, പൊണ്ണത്തടി), സാംക്രമിക രോഗങ്ങള്‍ എന്നിവയെല്ലാമാണ് ഇതിനുള്ള കാരണങ്ങള്‍. താഴ്ന്ന വരുമാനം ഉള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളില്‍ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും കമ്മീഷൻ പറയുന്നു.
കണക്കുകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും 2020 മുതല്‍ 2050 വരെയുള്ള സ്ട്രോക്ക് വര്‍ധനവിലെ നിരക്ക് 1990 മുതല്‍ 2019 വരെയുള്ള നിരക്കിനെ അപേക്ഷിച്ച്‌ കുറവാണ്.

Related Articles

Back to top button