കൊച്ചി: കേരളത്തില്‍ റെയില്‍വേ ലൈനുകളുടെ വളവ് നിവര്‍ത്തല്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് ഇന്ത്യൻ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാര്‍ പി.കെ കൃഷ്ണദാസ്. വളവ് നിവര്‍ത്തലും സിഗ്നല്‍ സംവിധാനം ആധുനികവത്കരിക്കലും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതിനായി ലിഡാര്‍ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. വൈകാതെ തന്നെ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കും. അതോടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു.
‘ട്രാക്കുകളിലെ വളവ് നിവര്‍ത്താൻ റെയില്‍വേയുടെ സ്ഥലത്തിന് പുറമേ ആവശ്യമായി വരുന്ന സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട ചിലവ് റെയില്‍വേ തന്നെ മുടക്കുന്നതാണ്. പ്രാഥമിക ഘട്ടങ്ങള്‍ക്കായി 250 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആവശ്യമനുസരിച്ച് കൂടുതല്‍ തുക അനുവദിക്കും. വളവ് നിവര്‍ത്തല്‍ പൂര്‍ത്തിയാകുന്നതോടെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കേരളത്തില്‍ 160 കി.മീ വേഗതയില്‍ ഓടുകയെന്ന ലക്ഷ്യം കൈവരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു