ലോകത്തിലെ ഏറ്റവും വലിയ പല്ലിയെ കണ്ടെത്തി
ഇന്തോനേഷ്യൻ ദ്വീപുകളിൽ കണ്ടു വരുന്ന കൊമോഡോ ഡ്രാഗൺ പല്ലിയിനത്തെ കർണാടകയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ പല്ലിയിനമാണ് കൊമോഡോ ഡ്രാഗൺ. കുടക് ജില്ലയിലെ കുന്ദ ഗ്രാമത്തിലെ ഒരു വീട്ടുമുറ്റത്താണ് പല്ലിയെ കണ്ടെത്തിയത്. ഈ പല്ലിയ്‌ക്ക് ആറടി നീളമുണ്ട്.
ഇന്തോനേഷ്യയിലെ കൊമഡോ, റിങ്ക, ഫ്ളോർസ്, ഗില്ലി മോതാംഗ് എന്നീ ദ്വീപുകളിലാണ് പ്രധാനമായും കൊമോഡോ ഡ്രാഗണിനെ കണ്ടുവരുന്നത്. സാധാരണ ഈ ഇനത്തിൽപ്പെട്ട പല്ലികൾക്ക് മൂന്ന് മീറ്റർ വരെയാണ് നീളം ഉണ്ടാകുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് കൊമോഡോകൾക്ക് പത്ത് മീറ്റർവരെ നീളം വെക്കും. 90 മുതൽ 136 കിലോഗ്രാം വരെയാണ് ഒരു പല്ലിയുടെ ശരീരഭാരം.
മരങ്ങളിലാണ് കൊമാഡോകൾ സാധാരണയായി വാസസ്ഥലം ഉറപ്പിക്കുന്നത്. എന്നാൽ ഇവയ്‌ക്ക് അഞ്ച് വയസാകുമ്പോൾ വാസസ്ഥലം മാറ്റും. 19.3 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിവുള്ള ഇനമാണ് ഇവ. പൊതുവേ ഈ പല്ലികൾ മാംസഭോജികളാണ്. അഴുകിയ മാംസം, മൃഗങ്ങളുടെയോ ജീവികളുടേയോ മൃതശരീരം എന്നിവയാണ് ഇവരുടെ ഭക്ഷണം.
നിലവിൽ കൊമഡോകൾ മനുഷ്യരെ ഉപദ്രവിച്ച 24-ഓളം സംഭവങ്ങളുണ്ടെന്ന് ഇന്തോനേഷ്യൻ കോമഡോ നാഷണൽ പാർക്ക് വൃത്തങ്ങൾ അറിയിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കണമെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു.