ലുലു മാളിലെ നിസ്‌കാരം; പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ട് യുപി പോലീസ്
ലഖ്നൗ: ലഖ്നൗവിലെ ലുലു മാളിൽ നിസ്കാരം നടത്തിയതിന് അറസ്റ്റിലായവരുടെ പശ്ചാത്തലം സംബന്ധിച്ച് വസ്തുതാവിരുദ്ധവും വർഗീയവുമായ വാർത്ത പ്രചരിച്ചിരുന്നു. നിസ്കാരത്തിന് അറസ്റ്റിലായത് ഹിന്ദുക്കളാണ് എന്നായിരുന്നു പ്രചാരണം. എന്നാൽ പിടിയിലായ പ്രതികളെക്കുറിച്ച് ഉത്തർ പ്രദേശ് പോലീസ് വ്യക്തമായ വിവരം പുറത്തുവിട്ടിരിക്കുകയാണ്.
ജൂലൈ 12ന് ലുലു മാളിൽ നിസ്കാരം നടത്തിയതിന് മുഹമ്മദ് റെഹാൻ, ആതിഫ് ഖാൻ, മുഹമ്മദ് ലുക്മാൻ, മുഹമ്മദ് നൊമാൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ ലഖ്നൗവിലെ ഇന്ദിര നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ളവരാണ്.
നിസ്കാരം സംഘടിപ്പിച്ചത് ഹിന്ദുക്കളാണ് എന്ന വസ്തുത, ഉത്തർ പ്രദേശ് പോലീസിന്റെ പ്രസ്താവനയോടെ പൊളിഞ്ഞിരിക്കുകയാണ്. കേസിൽ ആദ്യം പിടിയിലായ പ്രതിയുടെ പേര് അർഷാദ് അലി എന്നായിരുന്നു.
നിസ്കാരം സംഘടിപ്പിച്ചതിന് ബദലായി ഹിന്ദു മഹാസഭ മാളിനുള്ളിൽ ഹനുമാൻ ചാലിസയും സുന്ദരകാണ്ഡ ആലാപനവും സംഘടിപ്പിച്ചിരുന്നു. ഇതിന് നേതൃത്വം നൽകിയവരെയും ഉത്തർ പ്രദേശ് പോലീസ് പിടികൂടിയിരുന്നു. ഈ വാർത്ത വളച്ചൊടിച്ചാണ്, നിസ്കാരം സംഘടിപ്പിച്ചതിന് അറസ്റ്റിലായത് ഹിന്ദുക്കളാണ് എന്ന വ്യാജ പ്രചാരണം നടത്തിയത്. ചില തീവ്ര മുസ്ലീം സംഘടനകളും ചില രാഷ്ട്രീയ പാർട്ടികളും കേരളത്തിലും ദേശീയ തലത്തിലും ഈ വാർത്ത വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.