കൊല്ലം ബീച്ചിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കാനുള്ള പരിശ്രമങ്ങൾ അവസാന ഘട്ടത്തിൽ കടലിലേക്ക് നീളുന്നതും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതുമായ പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി.
ഹൈ ഡെൻസിറ്റി പോളി എഥിലിൻ പ്ളാസ്റ്റിക് ഉപയോഗിച്ചാണ് ഫ്ളോട്ടിംഗ് ബ്രിഡ്ജ് നിർമ്മിക്കുന്നത്. സ്ഥാപിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ ഉടൻ ജോലികൾ ആരംഭിക്കും. തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസത്തിന്റെ ഭാഗമായി സ്ഥാപിക്കാനായിരുന്നു ആദ്യ ആലോചന. കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റി നടത്തിയ പരിശോധനയിൽ ചെറിയ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന്, ആവശ്യമെങ്കിൽ കൊല്ലം ബീച്ചിൽ തന്നെ മറ്റൊരു സ്ഥലത്താവും ബ്രിഡ്ജ് സ്ഥാപിക്കുക. പദ്ധതി കരാറെടുക്കുന്നവരാകും ബ്രിഡ്ജ് സ്ഥാപിക്കുന്നതും പരിപാലനം നടത്തുന്നതും. വരുമാന വഹിതം സർക്കാരിന് നൽകും.
ടൂറിസ്റ്റുകൾ കൂടുതൽ എത്തുന്ന ഡിസംബറിന് മുൻപ് തന്നെ പദ്ധതി ആരംഭിക്കാനുളള ശ്രമത്തിലാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ. ബീച്ച് ടൂറിസത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യമാണ് കൊല്ലം ബീച്ചിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിനു പിന്നിലുള്ളത്. നിലവിൽ കോഴിക്കാട്, കൊച്ചി ബീച്ചുകളിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജുകളുണ്ട്. തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതി ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രഖ്യാപിച്ചത്.
തിരയ്ക്കൊപ്പം തുള്ളുന്ന പാലം
1. തീരത്തുനിന്ന് കുറച്ചധികം മീറ്റർ ദൂരത്തിൽ പൊങ്ങിക്കിടക്കും
2. തിരയുടെ നിമ്നോന്നതകൾ നേരിട്ട് അനുഭവിക്കാം
3. സാഹസികത ഇഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ ആസ്വാദ്യകരം
4. നിലവിൽ ബേപ്പൂർ, മുഴുപ്പിലങ്ങാടി, ബേക്കൽ, താനൂർ എന്നിവിടങ്ങളിൽ ബ്രിഡ്ജുകൾ