മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസ് ഹർജി തള്ളി ലോകായുക്ത
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗ കേസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ലോകായുക്ത. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത അന്തിമ വിധി പ്രസ്താവിച്ചത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ ഹർജിയാണ് ആദ്യം തള്ളിയത്. ഇതിനുശേഷമാണ് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജിയും ലോകായുക്ത തള്ളിയത്.
പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിൽ നൽകിയപ്പോൾ മന്ത്രിസഭ അംഗീകാരം നൽകിയെന്നും മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
സെഷൻ 14 പ്രകാരം ഡിക്ലറേഷൻ നൽകാൻ തെളിവില്ല. രാഷ്ട്രീയ അനുകൂല തീരുമാനമായി കണക്കാക്കാൻ കഴിയില്ലെന്നും ഹർജി തള്ളുന്നുവെന്ന് ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും, ഹാറൂൺ ഉൽ റഷീദും വ്യക്തമാക്കി.