MERRY CHRISTMAS സന്ദേശത്തിന് വില 1.20 ലക്ഷം ഡോളർ
നീൽ പാപ് വർത്ത് തന്റെ സഹപ്രവർത്തകനായ റിച്ചാർഡ് ജാർവിസിന് കമ്പ്യൂട്ടറിലൂടെ അയച്ചതാണ് ആദ്യത്തെ ടെക്സ്റ്റ് മെസേജ്.
ഓണം, വിഷു, ക്രിസ്മസ്, ന്യൂയർ എന്തുമാകട്ടെ.. ഇന്നത്തെ കാലത്ത് ഒരു ആഘോഷ ദിനത്തിൽ നമ്മുടെ സ്മാർട്ട്ഫോണുകളിൽ സന്ദേശങ്ങളുടെ മഹാപ്രവാഹമായിരിക്കും. വാട്സാപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും തുടങ്ങി പരിചിതരും അപരിചിതരും വേണ്ടപ്പെട്ടവരും അല്ലാത്തവരും അഭ്യുദയകാംക്ഷികളുമെല്ലാം മെസേജയക്കും. പലരും ജീവിച്ചിരിക്കാറുണ്ട് എന്ന് പോലുമറിയുന്നത് അവരുടെ ഹാപ്പി ന്യൂയർ മെസേജ് വായിച്ചാണെന്ന് ചിലർ പറയാറുണ്ട്. ടെക്നോളജി ഇത്രയും പുരോഗതി പ്രാപിക്കുന്നതിന് മുമ്പ് നമ്മുടെ ഫോണുകളിലേക്ക് വന്നിരുന്ന ടെക്സ്റ്റ മെസേജുകൾ ഓർക്കുന്നുണ്ടോ.. എങ്ങനെ മറക്കാനാവുമല്ലേ.. ഇന്ന് കമ്പനി മെസേജുകളും അലർട്ടുകളും മാത്രം വരുന്ന ഇൻബോക്സിലേക്ക് വിശേഷങ്ങൾ ചോദിച്ചും അറിയിച്ചും കൊണ്ടുള്ള സുഹൃത്തുക്കളുടെ ടെക്സ്റ്റ് മെസേജുകളും എസ്എംഎസ്സുകളും ഒരു നൊസ്റ്റാൾജിയ കൂടിയാണ്. അങ്ങനെയെങ്കിൽ ലോകത്തിലെ ആദ്യത്തെ എസ്എംസ് ഏതായിരിക്കും.?
നീൽ പാപ് വർത്ത് തന്റെ സഹപ്രവർത്തകനായ റിച്ചാർഡ് ജാർവിസിന് കമ്പ്യൂട്ടറിലൂടെ അയച്ചതാണ് ആദ്യത്തെ ടെക്സ്റ്റ് മെസേജ്. ടെലികോം കമ്പനിയായ വോഡഫോണിന്റെ എഞ്ചിനീയറായിരുന്നു നീൽ പാപ് വർത്ത്. അദ്ദേഹം orbitel 901 ഹാൻഡ്സെറ്റിലാണ് ഈ എസ്എംസ് അയച്ചത്. അക്ഷരങ്ങളടക്കം അതിൽ 14 പ്രതീകങ്ങൾ ഉപയോഗിച്ചതായിരുന്നു ആ എസ്എംസ്. ഉള്ളടക്കം ‘മെരി ക്രിസ്മസ്’ എന്നതായിരുന്നു.
1992 ഡിസംബർ 3നാണ് ആദ്യ ടെക്സ്റ്റ് മെസേജായി കരുതുന്ന ഈ സന്ദേശം അദ്ദേഹം അയച്ചത്. ആശ്ചര്യം തന്നെയല്ലേ.. ആദ്യ എസ്എംഎസായ മെരി ക്രിസ്മസ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കാൻ ഒരു കാരണമുണ്ട്. ഈ സന്ദേശത്തെ ലേലം ചെയ്തിരിക്കുകയാണ് കമ്പനി. വോഡഫോൺ യുകെ എന്ന ടെലികോം കമ്പനിയാണ് മെസേജ് ലേലം ചെയ്തത്. ഈ ക്രിസ്മസ് മാസമായ ഡിസംബറിൽ 1,20,600 ഡോളറിനാണ് മെരി ക്രിസ്മസ് എന്ന സന്ദേശം കമ്പനി ലേലം ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 90 ലക്ഷത്തിലധികം ഇന്ത്യൻ രൂപയ്ക്ക്.
പാരീസ് ലേല സ്ഥാപനമായ അഗുട്ടെസ് ആണ് ലേലം സംഘടിപ്പിച്ചത്. ടെക് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കനേഡിയനാണ് ലേലം സ്വന്തമാക്കിയതെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. അദൃശ്യമായ വസ്തുക്കളുടെ വിൽപ്പന ഫ്രാൻസിൽ നിയമപരമായ കാര്യമല്ല. അതിനാൽ ലേല സ്ഥാപനം എസ്എംസിനെ ഒരു ഡിജിറ്റൽ ഫ്രയിമിൽ പാക്ക് ചെയ്തു കൊടുത്തു. വോഡഫോണിന്റെ തീരുമാന പ്രകാരം ഈ ലേലത്തിൽ നിന്ന് ലഭിച്ച പണം യുഎന്നിന്റെ അഭയാർത്ഥി ഏജൻസിക്ക് നൽകുമെന്നാണ് വിവരം.
ലക്ഷക്കണക്കിന് രൂപയ്ക്ക് ഭാവിയിൽ ലേലം ചെയ്തുപോകുമെന്ന അറിവോടെ ആയിരിക്കണമെന്നില്ല നീൽ പാപ് അന്ന് എസ്എംഎസ് അയച്ചത്. അതായത് ഇന്ന് നാം അറിഞ്ഞും അറിയാതെയും ചെയ്യുന്ന ഓരോ പ്രവൃത്തിയും വർഷങ്ങൾക്ക് ശേഷം അമൂല്യമാകുമെങ്കിൽ കോടികൾ വിലമതിക്കുമെന്ന് ചുരുക്കം.