ശൈത്യകാലത്തും സംസ്ഥാനം ചുട്ടുപൊള്ളുന്നു
തിരുവനന്തപുരം: ശൈത്യകാലത്തും സംസ്ഥാനം ചുട്ടുപൊള്ളുന്നു. രാജ്യത്തു തന്നെ കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്. 37.2 ഡിഗ്രി സെൽഷ്യസ്. മലയോര മേഖലകളിലുൾപ്പെടെ പകൽ 32 മുതൽ 37 ഡിഗ്രി സെൽഷ്യസും രാത്രി 23-25 ഡിഗ്രി സെൽഷ്യസുമാണ് ഈ മാസം ആദ്യവാരത്തിൽ രേഖപ്പെടുത്തിയത്. സാധാരണയിൽ നിന്ന് രണ്ടു മുതൽ 4 ഡിഗ്രി വരെ ഉയർന്ന ചൂട്, ശൈത്യകാലത്ത് ഇത്രയുമധികം ചൂട് അനുഭവപ്പെടുന്നത് രണ്ടാമത്തെ വർഷമാണ്. കഴിഞ്ഞവർഷം ഡിസംബറിൽ താപനില 37.5 വരെ ഉയർന്നിരുന്നു. ജനുവരിയിൽ മഴ ലഭിച്ചപ്പോൾ താപനില സാധാരണ രീതിയിലേക്കു മാറി. ഇത്തവണ ജനുവരിയിൽ മഴയ്ക്ക് സാദ്ധ്യതയില്ലെന്ന കാലാവസ്ഥകേന്ദ്രത്തിന്റെ പ്രവചനവും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ജലായശങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് താഴ്ന്നു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭപ്പെടാറുള്ള ചൂടാണ് ശൈത്യകാലത്തും അനുഭവപ്പെടുന്നത്. ഇനിയുള്ള ദിവസങ്ങളിൽ താപനില ഉയരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥഗവേഷകർ പറയുന്നത്.
ക്രമാതീതമായി ഉയരുന്ന ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നത് തുറന്നസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്. ഇവർ സൂര്യാഘാതം, നിർജ്ജലീകരണം, സൂര്യാതപം തുടങ്ങി പ്രശ്നങ്ങൾക്കുള്ള മുൻകരുതലുകളെടുക്കണം. താപനില തെറ്റാൻ കാരണം കാലാവസ്ഥവ്യതിയാനവും ആഗോള താപനത്തിന്റെ സ്വാധീനമാണ് താപനില താളം തെറ്റിക്കുന്നത്. എൽനിനോ, ഇന്ത്യൻ ഓഷ്യൻ ഡയോപോൾ (ഐ.ഒ.ഡി), ദുർബലമായ വടക്കൻ കാറ്റ് എന്നീ പ്രതിഭാസങ്ങൾ ഒന്നിച്ചുവന്നതോടെ അന്തരീക്ഷതാപനില ഉയർന്നു. ഇത് ഫെബ്രുവരിയിലും തുടരും. മലയോര മേഖലകളെ അപേക്ഷിച്ച് തീരദേശത്തായിരിക്കും വെയിലിന് കാഠിന്യം.