ഡല്‍ഹിയിലെ പ്രധാനമന്ത്രി മ്യൂസിയത്തില്‍ നരേന്ദ്രമോദി ഗ്യാലറി തുറന്നു. രാഷ്ട്രപതി ദ്രൗപദി മുർമു ആണ് മ്യൂസിയത്തില്‍ ആദ്യ സന്ദർശകയായി എത്തിയത്. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗം മുതല്‍ വിദേശ സന്ദർശനങ്ങളുടെ വിശദാംശങ്ങള്‍ വരെ മോദി ഗ്യാലറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8 വിഭാഗങ്ങളിലായി മോദിയുടെ ജീവിതവും ഭരണനേട്ടങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗ്യാലറിയില്‍ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മോദി ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഗെയിമുകള്‍ വഴിയും വെർച്വല്‍ റിയാലിറ്റിയിലൂടെയും മോദിയുടെ വിവിധ പദ്ധതികളെക്കുറിച്ചറിയാമെന്നതാണ് ഗ്യാലറിയിലെ മറ്റൊരു സവിശേഷത. പ്രതിരോധ രംഗത്തെ നീക്കങ്ങളും സൈനിക നടപടികളും തിയേറ്ററിലിരുന്ന് കാണാനും കഴിയും. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തും പരീക്ഷാ പേചർച്ചയും ഗാലറിയിലിരുന്ന് കേള്‍ക്കുകയും ചെയ്യാം. തേജസ് വിമാനത്തില്‍ മോദി യാത്ര ചെയ്തപ്പോള്‍ ധരിച്ച സ്യൂട്ടും വാച്ചും ഗ്യാലറിയില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്.