കോർബ: വിവാഹച്ചടങ്ങിനെത്തുന്ന അതിഥികള്‍ക്ക് സമ്മാനം നല്‍കുന്നത് പതിവാണ്. മിഠായികളോ മധുരപലഹാരങ്ങളോ ആയിരിക്കും കൂടുതല്‍ പേരും സമ്മാനമായി നല്‍കാറ്. എന്നാല്‍ സ്വന്തം മകളുടെ വിവാഹച്ചടങ്ങിനെത്തിയവർക്ക് പിതാവ് സമ്മാനമായി നല്‍കിയത് ഹെല്‍മറ്റായിരുന്നു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് വ്യത്യസ്തമായ സമ്മാനം നല്‍കിയത്.
കായികാധ്യാപകനായായ സെദ് യാദവിന്റെ മകള്‍ നിലിമയും സാരൻഗഡ്–ബിലൈഗഢ് ജില്ലക്കാരനായ ഖംഹാൻ യാദവും തമ്മിലായിരുന്നു വിവാഹം. കല്യാണത്തിന് ഇരുചക്രവാഹനത്തിലെത്തിയവർക്കെല്ലാം വധുവിന്റെ പിതാവ് ഹെല്‍മറ്റ് സമ്മാനമായി നല്‍കിയത് എല്ലാവരെയും അമ്പരിപ്പിച്ചു. എന്നാല്‍ തന്റെ ഈ സമ്മാനത്തിന് പിന്നില്‍ വലിയൊരു കാര്യമുണ്ടെന്ന് സെദ് യാദവ് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.
‘റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഏറ്റവും നല്ല അവസരം എന്റെ മകളുടെ വിവാഹമെന്ന് എനിക്ക് തോന്നി. ഓരോ ജീവനും വിലപ്പെട്ടതാണ്. അക്കാര്യം ഞാൻ അതിഥികളോട് പറയുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിക്കരുതെന്നും ഞാൻ അവരോട് പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുമ്പോഴാണ് പലപ്പോഴും അപകടമുണ്ടാകുന്നത്‘…അദ്ദേഹം പറഞ്ഞു.
അതിഥികള്‍ക്ക് മധുരപലഹാരങ്ങള്‍ക്കൊപ്പം 60 ഓളം ഹെല്‍മെറ്റുകള്‍ വിതരണം ചെയ്തതായും വധുവിന്റെ പിതാവ് അറിയിച്ചു.