ഇന്ത്യ 266ന് പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്ക് 240 റൺസ് വിജയലക്ഷ്യം
ജോഹന്നാസ്ബർഗ്: രണ്ടാം ടെസ്റ്റിൽ രണ്ടാമിന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടത് 240 റൺസ്. രണ്ടുദിവസം മുന്നിൽ നിൽക്കേ ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 52 റൺസ് എടുത്തിട്ടുണ്ട്. 31 റൺസെടുത്ത മർക്കറാമാണ് പുറത്തായത്. ഷാർദ്ദൂലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഡീൻ എൽഗാർ(17), കീഗൻ പീറ്റേഴ്‌സൺ(4) എന്നിവരാണ് ക്രീസിൽ.
രണ്ടാമിന്നിംഗ്സിൽ ഇന്ത്യയെ 266 റൺസിനാണ് പ്രോട്ടീസ് നിര പുറത്താക്കിയത്. പരമ്പരയി ലുടനീളം ഫോം കണ്ടെത്താതിരുന്ന ചേതേശ്വർ പൂജാരയും(53) അജിങ്ക്യാ രഹാനേ(58)യുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
മദ്ധ്യനിരയിൽ 111 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടാണ് പൂജാര-രഹാനെ സഖ്യം നേടിയത്. എന്നാൽ ഇരുവരും പുറത്തായ ശേഷം ദക്ഷിണാഫ്രിക്കൻ പേസ് നിരയുടെ തിരിച്ചുവരവാണ് കണ്ടത്. ഒരറ്റത്ത് ഹനുമാ വിഹാരി 40 റൺസുമായി പുറത്താകാതെ നിന്നെങ്കിലും ഋഷഭ് പന്തും(0) അശ്വിനും(16) പെട്ടന്ന് പുറത്തായത് വിനയായി.
ആദ്യ ഇന്നിംഗ്‌സിൽ പന്തുകൊണ്ട് മായാജാലം കാണിച്ച ഷാർദ്ദൂൽ ഠാക്കൂർ(28) റൺസെടു ത്തെങ്കിലും വാലറ്റത്തെ ആതിഥേയർ പെട്ടെന്ന് പുറത്താക്കി. മുഹമ്മദ് ഷമി(0), ജസ്പ്രീത് ബുംമ്ര(7), മുഹമ്മദ് സിറാജ്(0) എന്നിവർക്ക് ഹനുമാ വിഹാരിക്ക് പിന്തുണ നൽകാനായില്ല.