രാജ്യത്ത് വീണ്ടും മാതൃകയായി കേരള മോഡൽ. ലോക ആരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി കൊച്ചിയെ തെരഞ്ഞെടുത്തു. കൊച്ചി നഗരത്തിൽ നടത്തിയ വയോജന സൗഹൃദ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ലോക ചരിത്രത്തിൽ കൊച്ചിക്ക് ഒരു പൊൻതൂവൽ കൂടി ലഭ്യമായിരിക്കുകയാണ്.
ലോക ആരോഗ്യ സംഘടന വയോജന സൗഹൃദ നഗരത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കൊച്ചി. വയോജന സൗഹൃദവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ നടപ്പിലാക്കിയതും നടപ്പിലാക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഈ നേട്ടം. പകൽവീട്, വയോജന ക്ലിനിക്, വയോജനക്കൂട്ടം, കാൽനട പാതയൊരുക്കൽ, വയോജന കായിക മേള തുടങ്ങിയവ കൊച്ചി കോർപ്പറേഷൻ നടപ്പാക്കിയിരുന്നു.
കൊച്ചി നഗരത്തിലെ വയോജന സൗഹൃദ പദ്ധതികളെക്കുറിച്ച് മേയർ എം അനിൽകുമാർ ലോക ആരോഗ്യ സംഘടനയുടെ പൊളിറ്റിക്കൽ ഫോറത്തിൽ സംസാരിച്ചിരുന്നു. ഏഷ്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് കൊച്ചി നഗരം മാത്രമാണ്. 2012ൽ കൽക്കത്ത നഗരം പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. കൊച്ചിയിലെ മികച്ച വയോജന സൗഹൃദ പ്രവർത്തനമാണ് അംഗീകാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.