ആപ്പിള്‍ കാര്‍ പദ്ധതി ഉപേക്ഷിച്ചു; ബില്യന്‍ കണക്കിനു ഡോളര്‍ നഷ്ടത്തില്‍
സ്വന്തമായി ഇലക്ട്രിക് കാര്‍ നിർമിക്കാൻ ബില്യന്‍ കണക്കിനു ഡോളര്‍ മുടക്കി നടത്തിയ ശ്രമം ആപ്പിള്‍ കമ്പനി ഉപേക്ഷിച്ചു. പത്തു വര്‍ഷമായി നടത്തിവന്ന രഹസ്യ പദ്ധതിയാണിത്. ഇതോടെ അതിരൂക്ഷമായ പരിഹാസമാണ് സമൂഹ മാധ്യമങ്ങള്‍ വഴി ആപ്പിള്‍ നേരിടുന്നത്. ഈ കാര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വിന്‍ഡോസ് വേണ്ടിവരുമെന്ന് കമ്പനി അവസാനം കണ്ടെത്തിയെന്ന് ഒരാള്‍ പറയുന്നു.
ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടാക്കുക എന്നത് അല്‍പം വിഷമം പിടിച്ച പണിയാണ് എന്നു മനസ്സിലായതോടെയാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് മറ്റൊരാള്‍ പരിഹസിച്ചു. പ്രൊജക്ട് ടൈറ്റന്‍ എന്ന പേരിലായിരുന്നു ആപ്പിളിന്റെ കാര്‍ നിര്‍മാണ പദ്ധതി. അപ്പോള്‍ എത്ര കോടി രൂപ കമ്പനിക്കു നഷ്ടപ്പെട്ടു? കഴിഞ്ഞ വര്‍ഷം (2023) മാത്രം 30 ബില്യന്‍ മുടക്കിയെന്നാണ് സിഎന്‍ബിസി പറയുന്നത്.
ഒരു കാറില്‍നിന്ന് 100,000 ഡോളര്‍ ലാഭം നേടാനുള്ള പദ്ധതിയായിരുന്നു ആപ്പിളിന് ഉണ്ടായിരുന്നതത്രെ. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല അത്തരം സ്വപ്‌നങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിയതും ആപ്പിള്‍ പിൻമാറാൻ കാരണമായിരിക്കാമെന്നും വിലയിരുത്തപ്പെടുന്നു. പ്രൊജക്ട് ടൈറ്റന്‍ പൂട്ടിയ വാര്‍ത്തയ്ക്ക് എക്‌സില്‍ ചില പ്രതികരണങ്ങളുമായി മസ്‌കും എത്തിയിരുന്നു.