തായ്‌വാൻ കിതയ‌്ക്കുന്നു, ഇനി ഇന്ത്യ
കമ്പ്യൂട്ടറുകള്‍ പ്രചാരത്തിലാകാൻ തുടങ്ങിയ കാലത്ത് അവയുടെ വളർച്ചയെക്കുറിച്ച് പല പ്രവചനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ആ പ്രവചനങ്ങളൊക്കെ അപ്രസക്തമാക്കിക്കൊണ്ടാണ് അവയുടെ പ്രചാരം മുന്നോട്ട് കുതിച്ചത്. മേശപ്പുറത്തോ പരീക്ഷണശാലകളിലോ ഇരിക്കുന്ന വലിയ കമ്ബ്യൂട്ടറുകളെ മറികടന്ന് ഓരോ വ്യക്തിയും സദാസമയം സന്തതസഹചാരിയായി കൊണ്ടു നടക്കുന്ന ജനതാ കമ്ബ്യൂട്ടർ എന്നു വിളിക്കാവുന്ന മൊബൈല്‍ ഫോണുകളാണ് ഈ പ്രചാരത്തിന്റെ ഏറ്റവും പുതിയ മുഖം.
കമ്ബ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും നമ്മള്‍ ഉപയോഗിക്കുന്ന മറ്റനേകം ഗൃഹോപകരണങ്ങളുടെയും വാഹനങ്ങളുടെയും തലച്ചോർ എന്നു പറയുന്നത് സെമി കണ്ടക്ടർ ചിപ്പുകളാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, സെക്യൂരിറ്റി ക്യാമറകള്‍, ടെലിവിഷൻ, വാച്ചുകള്‍ തുടങ്ങി മനുഷ്യശരീരത്തിനു മുകളില്‍ പ്രവേശിപ്പിക്കുന്ന ചിപ്പുകള്‍ വരെ ഇന്ന് സാധാരണമായി കഴിഞ്ഞു. മദ്ധ്യവർഗ്ഗ ജനങ്ങള്‍ക്ക് ഒരാള്‍ക്ക് പത്തോ അതിലധികമോ ചിപ്പുകളുടെ സേവനം ലഭിക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല.
ഇത്രയും പ്രചാരത്തിലുള്ള സെമി കണ്ടക്ടർ ചിപ്പ് സാങ്കേതിക വിദ്യയുടെ മെക്ക എന്ന് അറിയപ്പെടുന്നത് തയ്‌വാനാണ്. ചൈനയ്ക്ക് തായ്‌വാനുമായുള്ള ബന്ധത്തിന്റെ അവ്യക്തതയും രാഷ്ട്രീയ അസ്ഥിരതയും കാരണമാകാം ഈ സ്ഥാനത്തിന് വെല്ലുവിളി ഉയർന്നിരിക്കുന്നു. ദിവസേനയെന്നോണം വർദ്ധിച്ചു വരുന്ന സെമികണ്ടക്ടർ ചിപ്പ് ആവശ്യം നിറവേറ്റാൻ തയ്‌വാൻ കിതയ്ക്കുന്നു എന്ന് കണ്ട് ആ രംഗത്തേയ്ക്ക് പ്രവേശിക്കാൻ മറ്റ് രാജ്യങ്ങള്‍ തയ്യാറെടുക്കുന്നത് സമീപ കാലത്തായി വാർത്തകളില്‍ വന്നിരുന്നു. ജപ്പാനെപ്പോലുള്ള രാജ്യങ്ങള്‍ ഈ ശ്രമം നടത്തുന്ന വേളയിലാണ് 1.26 ലക്ഷം കോടി രൂപയുടെ മൂന്നു പദ്ധതികള്‍ക്ക് ഇന്ത്യാഗവണ്‍മെന്റ് അനുമതി നല്‍കിയിരിക്കുന്നത്. വലിയ കാല്‍വെയ്പ്പാണിത്.
മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്, മൈക്രോ വേവ്, ഫ്രിഡ്ജ്, ഗെയിം കണ്‍സോള്‍, ജി.പി.എസ്. സിസ്റ്റം, ഡിജിറ്റല്‍ വാച്ചുകള്‍, സെക്യൂരിറ്റി ക്യാമറകള്‍, കാറുകള്‍ ഇവയുടെയെല്ലാം വ്യവസായത്തെ ഗുണകരമായി സ്വാധീനിക്കാൻ പോന്ന സംരംഭങ്ങളാണ് ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ മേഖല താരതമ്യേന പരിസ്ഥിതി ആഘാതം കുറവുള്ള മേഖലയുമാണ്. അതിവേഗം ഈ മേഖലയില്‍ ചുവടുറപ്പിച്ചില്ലെങ്കില്‍ ജപ്പാൻ മുതല്‍ മലേഷ്യ വരെയുള്ള രാജ്യങ്ങള്‍ നമുക്ക് വെല്ലുവിളി ഉയർത്തുമെന്നു വിസ്മരിക്കാൻ പാടില്ല.
സോഫ്റ്റ് വെയർ രംഗത്തെ മഹാമേരുവെന്ന പേരാണ് ഇന്ത്യക്ക് ലോകത്ത് ഇതുവരെ ഉണ്ടായിരുന്നത്. ഗണിത ശാസ്ത്രത്തിലും തത്വചിന്തയിലും പാരമ്ബര്യമുള്ള ഒരു രാഷ്ട്രത്തിന് സ്വാഭാവികമായി ചേരുന്നതാണ് സോഫ്റ്റ് വെയർ (കമ്ബ്യൂട്ടറിന്റെ ആശയ പ്രപഞ്ചം). ഇന്നിപ്പോള്‍ കമ്ബ്യൂട്ടറിന്റെ തലച്ചോറ് നിർമ്മിക്കുന്നതില്‍കൂടി ഹാർഡ് വെയറിന്റെ കൂടെ ലോകഹബ് ആയി മാറാനുള്ള സാദ്ധ്യതയാണ് തുറന്നിരിക്കുന്നത്. ഈ സംരംഭങ്ങള്‍ വിജയിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം.