KeralaLatest

സാഹിത്യകാരന്‍ ടി എന്‍ പ്രകാശ് അന്തരിച്ചു.

“Manju”

കണ്ണൂര്‍: സാഹിത്യകാരനും മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളുമായ ടി.എൻ. പ്രകാശ്‍ (69) അന്തരിച്ചു. ഏറെക്കാലമാരി പക്ഷാതബാധിതനായി കിടപ്പിലായിരുന്നു. രാവിലെ 8.30ന് വീട്ടിൽ കൊണ്ടുവരുന്ന മൃതദേഹം വെെകുന്നേരം 3.30ന് പയ്യാമ്പലത്ത് സംസ്കരിക്കും.

കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകനുമായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായിട്ടുണ്ട്.

1955 ഒക്‌ടോബര്‍ ഏഴിന് കണ്ണൂരിലെ വലിയന്നൂരിലാണ് ജനനം. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന ഇദ്ദേഹം കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. അബുദാബി ശക്തി പുരസ്കാരം, ചെറുകഥാ ശതാബ്ദി പുരസ്കാരം, ജോസഫ് മുണ്ടശ്ശേരി പുരസ്കാരം, വി.ടി ഭട്ടതിരിപ്പാട് പുരസ്കാരം, എസ്.ബി.ടി സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, മയില്‍പ്പീലി പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, എക്‌സലന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്‌.

വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍). സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ, ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിംഗ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം) എന്നിവയാണ് കൃതികള്‍.

എം.കൃഷ്ണൻ നായരാണ് പിതാവ്. മാതാവ് എം കൗസല്യ. എളയാവൂർ ധർമോദയം എല്‍പി സ്കൂളിന് സമീപം തീർഥത്തിലാണ് താമസം. കടമ്പൂര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രധാനാധ്യാപിക ഗീതയാണ് ഭാര്യ. മക്കൾ: പ്രഗീത്, തീർത്ഥ. മരുമകൾ: ശാരിക.

Related Articles

Back to top button