തൃശൂർ: സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ. മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്ന ഒരു നിലപാടിനെയും അംഗീകരിക്കാനാവില്ലെന്നും മദ്യപിക്കുന്ന സ്ഥാനാർത്ഥിയെ പോലും അംഗീകരിക്കില്ലെന്നും മതമേലദ്ധ്യക്ഷന്മാർ വ്യക്തമാക്കി.
രാഷ്ട്രീയ വിഷയങ്ങൾക്ക് പുറമെയുള്ള ആശയപ്രചാരണ വേദി കൂടിയാണ് തെരഞ്ഞെടുപ്പുകൾ എന്നിരിക്കെ സർക്കാരിന്റെ മദ്യ നയത്തിനെതിരെ ക്രൈസ്തവ സഭകൾ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. മദ്യവർജ്ജനത്തിന്റെ മാതൃക കാട്ടുന്നതിന് സ്ഥാനാർത്ഥികൾ മുന്നോട്ടു വരണമെന്ന് പൗരസ്ത്യ കൽദായ സുറിയാനി സഭ അദ്ധ്യക്ഷൻ ഡോ. മാർ അപ്രേം ആവശ്യപ്പെട്ടു.
മദ്യപിക്കുന്ന സ്ഥാനാർഥികളെ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ് ക്രൈസ്തവ സഭകൾ. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനു പകരം യഥേഷ്ടം ലഭ്യമാക്കുന്ന നിലപാട് സമൂഹത്തിന് നല്ലതല്ല. മദ്യപിക്കാത്ത ഒരു തലമുറയെ സൃഷ്ടിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകർ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും ഡോ. മാർ അപ്രേം പറഞ്ഞു.