നടുറോഡിൽ ടാക്സി ഡ്രൈവറെ തല്ലി യുവതി: കേസെടുത്ത് പോലീസ്
ലക്നൗ: നടുറോഡിൽ യുവാവിനെ മർദ്ദിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. യുവതിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് എത്തിയത്. സാദത്ത് അലി സിദ്ദിഖി എന്ന യുവാവിനാണ് മർദ്ദനമേറ്റത്. യുവതിയെക്കെതിരെ യുപി പോലീസ് കേസെടുത്തിരിക്കുകയാണ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാസ്ക് ധരിച്ചിരുന്നതിനാൽ യുവതി ആരാണെന്ന് മനസിലായിരുന്നില്ല. യുവതിയെ കണ്ടെത്താനായുള്ള ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു. യുപി നഗരത്തിലെ അവാദ് ക്രോസിങ്ങിൽ ശനിയാഴ്ച്ച രാത്രിയാണ് സംഭവം ഉണ്ടായത്. യുവാവിന്റെ വാഹനം തന്റെ ദേഹത്ത് ഇടിയ്ക്കാൻ വന്നുവെന്ന് ആരോപിച്ച് യുവതി മർദ്ദിക്കുകയായിരുന്നു.
ട്രാഫിക് പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മർദ്ദനം. യുവാവിന്റെ മൊബൈൽ ഫോണും വാഹനത്തിന്റെ മിററും യുവതി പൊട്ടിച്ചു. ഇതോടെ വാഹനത്തിൽ നിന്നും യുവാവ് പുറത്തിറങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് യുവതിയ്ക്കെതിരെ നടപടിയുമായി യുപി പോലീസ് എത്തിയത്.
മർദ്ദനമേറ്റ യുവാവ് പോലസിനെ വിളിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. യുവതി എറിഞ്ഞു പൊട്ടിച്ച ഫോൺ മുതലാളിയുടേതാണെന്നും യുവാവ് പറയുന്നു. യുവതിയ്ക്കെതിരെ പോലീസിൽ പരാതി നൽകിയ ഡ്രൈവർ, പോലീസും തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതോടെയാണ് യുവതിയ്ക്കെതിരെ പോലീസ് കേസെടുത്തത്.