ന്യൂഡല്‍ഹി: 10,000 ഇലക്ട്രിക് ബസുകള്‍ നിരത്തില്‍ ഇറക്കാൻ കൈക്കോര്‍ത്ത് ഇന്ത്യയും അമേരിക്കയും. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലേക്ക് ഇലക്ട്രിക് ബസുകള്‍ എത്തുമെന്ന് അമേരിക്കൻ എംബസി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൈറ്റ് ഹൗസ് സന്ദര്‍ശന വേളയിലായിരുന്നു അമേരിക്കയുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാൻ തീരുമാനമായത്. സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമായ രാജ്യത്തെ കെട്ടിപ്പടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പേയ്മെന്റെ് സെക്യൂരിറ്റി മെക്കാനിസമായിരിക്കും ഈ ബസുകളില്‍ ഉണ്ടാകുന്ന മറ്റൊരു സവിശേഷത.
ഇലക്ട്രിക് ബസുകള്‍ ലോകത്തെ മാറ്റാൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കാര്‍ബണിന്റെ ഉദ്വമനം കുറയ്ക്കാനും അതിലൂടെ നല്ലൊരു ഭാവി നാളേക്കായി പ്രദാനം ചെയ്യുന്നു. ഇതിനായി ഇന്ത്യയും അമേരിക്കയും സംയുക്തമായി ചേര്‍ന്ന് 10,000 ഇലക്ട്രിക് ബസുകള്‍ ഇന്ത്യയില്‍ നിര്മ്മിക്കുന്നതായിരിക്കുമെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡര്‍ എറിക് ഗ്രാസെറ്റി അറിയിച്ചു.
കാര്‍ബണിന്റെ ഉദ്വമനം കുറച്ച് അതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതുമായി സംബന്ധിച്ചുള്ള കാര്യങ്ങള്‍ ജി20 ഉച്ചകോടിയില്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അമേരിക്കയും ഇന്ത്യയും കൈക്കോര്‍ത്ത് രാജ്യത്തിനായി 10,000 ഇലക്ട്രിക് ബസുകള്‍ നിരത്തില്‍ ഇറക്കുന്നത്.