ജുബിൻ ബാബു.എം
കോഴിക്കോട് : റേഷൻകടകളിലൂടെയുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ പത്തുവരെ നീട്ടി. ശനിയാഴ്ചയോടെ വിതരണം പൂർത്തിയാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. രണ്ടേകാൽ ലക്ഷത്തോളംപേർക്കാണ് ജില്ലയിൽ ഇനിയും കിറ്റ് കിട്ടാനുള്ളത്. 8,66,754 കാർഡുടമകളിൽ 2, 24,703 പേരാണ് ഇനിയും കിറ്റുവാങ്ങാനുള്ളത്.
കോവിഡ് ബാധയെത്തുടർന്ന് ഗോഡൗണുകളിൽനിന്ന് സാധനങ്ങൾ പാക്കുചെയ്യുന്നതിലുണ്ടായ താമസമാണ് കിറ്റ് വിതരണം ഓണംകഴിഞ്ഞും നീളാനിടയാക്കിയത്. വടകര താലൂക്കിലാണ് ഈ പ്രശ്നം ഏറ്റവും കൂടുതലുള്ളത്. കിറ്റ് വിതരണത്തിനായി ഉത്രാടനാളായ ഞായറാഴ്ചപോലും റേഷൻകടകൾ പ്രവർത്തിച്ചിരുന്നെങ്കിലും എല്ലാവർക്കും കിട്ടിയില്ല. എത്തിയ കിറ്റുകൾ തീർന്നുപോയതിനാൽ ഒട്ടേറെപ്പേർക്ക് മടങ്ങിപ്പോകേണ്ടിയുംവന്നു.
കിറ്റിലെ സാധനങ്ങളെക്കുറിച്ചുള്ള പരാതിയും ഇതിനിടയിൽ ഉയർന്നു. പുതിയ കിറ്റുകളിൽ ശർക്കരയ്ക്കുപകരം പഞ്ചസാര ഉൾപ്പെടുത്തുകയാണ് ചെയ്തത്. കിറ്റുകൾ കടകളിലെത്തിയാൽ വിതരണത്തിന് മൂന്നുദിവസമെങ്കിലും സമയം ലഭിക്കേണ്ടതുണ്ടെന്ന ആവശ്യം ഉയരുന്നുണ്ട്.
ഇതുവരെ കിറ്റ് ലഭിക്കാത്തവർക്ക് സൗകര്യപ്രദമായ റേഷൻകടകളിൽ ചെന്നാൽ കിറ്റ് ലഭിക്കുമെന്ന് ജില്ലാ സപ്ലൈഓഫീസിൽനിന്ന് അറിയിച്ചു.
🔰 വിതരണം ഇതുവരെ
ആകെ കാർഡുകൾ -8,66,754.
🔰 കിറ്റ് വാങ്ങിയവർ -6,42,051.
എ.എ.വൈ. (മഞ്ഞ)- 37,524 (96.8 ശതമാനം പൂർത്തിയായി)
മുൻഗണനാവിഭാഗം (പിങ്ക്) – 2,68,104 (95 ശതമാനം)
സംസ്ഥാനസബ്സിഡി (നീല) -1,88,590 (82.4 ശതമാനം)
മുൻഗണനേതരം (വെള്ള) -1,47,833 (70 ശതമാനം)