പ്രസംഗ മികവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടി മലയാളി പെണ്‍കുട്ടി
സിന്ധുമോൾ. ആർ
ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയടി നേടി മലയാളി പെണ്‍കുട്ടി. അരുവിത്തറ സെന്റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനി മുംതാസ് ആണ് തന്റെ വാക്ചാതുരിയിലൂടെ പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയത്. മുംതാസ് പ്രസംഗിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി അഭിനന്ദിച്ചത്.
ഇന്നലെ ഇന്ത്യന്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന മത്സരത്തില്‍ വാക്ചാതുര്യവും ആവിഷ്കാര മികവുമായി മുംതാസ് മികവ് പുലര്‍ത്തിയെന്നും മോദി പറഞ്ഞു.മോദിയുടെ അഭിനന്ദനം നേടിയതോടെ മുംതാസ് പഠിക്കുന്ന അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ് രാജ്യാന്തര തലത്തിലും പ്രശസ്തി നേടി. എന്നാല്‍ മുംതാസിന്റെ നേട്ടം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. പാര്‍ലമെന്റിലെ പ്രസംഗ മികവ് പരിഗണിച്ച് ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ മുംതാസിന് അവസരം ലഭിച്ചിട്ടുണ്ട്. എം.ജി സര്‍വകലാശാലയിലെ മികച്ച എന്‍എസ്എസ് വോളണ്ടിയറായും മുംതാസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ എം. ഇ. ഷാജി–റഷീദ ദമ്പതികളുടെ മകളാണ് മുംതാസ്.