നന്ദകുമാർ വി ബി
മൂന്നാംഘട്ട ലോക്ഡൗണിലേക്ക് കടക്കുന്ന സംസ്ഥാനത്ത് ഇന്നു മുതല്‍ ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണങ്ങളും അല്ലാത്തയിടങ്ങളില്‍ ഇളവുകളും ഉണ്ടാകും. പൊതുഗതാഗതം എവിടെയുമുണ്ടാകില്ല.
ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. ജില്ലകള്‍ക്ക് പുറത്തേക്കുള്ള യാത്രയ്ക്ക് പ്രത്യേക അനുമതി വേണം. കേന്ദ്രം അനുവദിച്ച നിരവധി ഇളവുകള്‍ സംസ്ഥാനം തല്ക്കാലം വേണ്ടെന്ന് വയ്ക്കുകയാണ്. ബവ്റിജസ് ഉള്‍പ്പടെ തുറക്കേണ്ട എന്നാണ് കേരളത്തിന്റെ തീരുമാനം.
നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ജില്ലകളില്‍ നിന്നും ജില്ലകളിലേക്കും യാത്രയാകാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കാണ് അനുമതി. അത്യാവശ്യഘട്ടത്തില്‍ ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ രണ്ടുപേര്‍ക്ക് യാത്രയാകാം.
ഗ്രീന്‍ സോണില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ കടകള്‍ തുറക്കാം. ഓറഞ്ചില്‍ നിലവിലെ സ്ഥിതി തുടരും. ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിക്കും. ഒന്നിലധികം നിലകളില്ലാത്ത ടെക്സ്റ്റൈല്‍ ഷോറുമൂകള്‍ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ തുറക്കാം.
ബാങ്കുകള്‍ ഇന്ന് മുതല്‍ പഴയ സമയക്രമത്തിലേക്ക്. സോണ്‍ വ്യത്യാസമില്ലാതെ എല്ലായിടത്തും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. കണ്ടെയ്ന്മെന്റ് സോണുകളില്‍ മാത്രം ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ചാകും ബാങ്കുകളുടെ പ്രവര്‍ത്തനം.