സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കൊച്ചിയില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയും തള്ളി.ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇത് ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് എ.എം ഗാംകുല്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ട ശേഷം തള്ളിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കോടതി മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതിയും പ്രോസിക്യൂട്ടറും സഹകരിച്ച് നീതി നടപ്പാക്കാന്‍ മുന്നോട് പോകണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രൊസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചിരുന്നു. കേസ് വിചാരണ തുടരാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാന്‍ വിചാരണ കോടതി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗൗരവ സ്വഭാവമുള്ള കേസായതിന്നാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇല്ലാതെ വിചാരണ തല്‍ക്കാലം തുടരരുതെന്നാണ് അന്വേഷണ സംഘവും കോടതിയെ അറിയിച്ചിട്ടുള്ളത്. കേസിലെ വിചാരണ നടപടികള്‍ നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു വെന്ന് ആരോപിച്ചാണ് ഇരയായ നടിയും പ്രോസിക്യുഷനും കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.