KeralaLatest

സംസ്ഥാനത്ത് സാമൂഹ്യവ്യാപനം; ഐസിഎംആര്‍ റിപ്പോര്‍ട്ട്

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: കേരളത്തില്‍ സാമൂഹ്യവ്യാപനം നടന്നു എന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കൊറോണ വൈറസ് ലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ പരിശോധനയില്‍ നാലു പേര്‍ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തി.

സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടോയെന്നറിയാന്‍ ഐസിഎംആര്‍ മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തില്‍ ആയിരത്തി ഇരുന്നൂറുപേരിലാണ് സര്‍വ്വേ നടത്തിയത്. ഓരോ ജില്ലകളിലും തെരഞ്ഞെടുത്ത പത്തുപ്രദേശങ്ങളില്‍ നിന്നുള്ളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. പത്തുലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളില്‍ നിന്നും വെറും 40 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഇത്തരത്തില്‍ ശേഖരിച്ചവരില്‍ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന അവസരത്തില്‍ നാല് പേര്‍ക്ക് പോസിറ്റീവായത് അതീവ ഗൗരവത്തോടെ കാണണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മെയ് മൂന്നു മുതലാണ് സാമ്പിള്‍ ശേഖരണം ആരംഭിച്ചത്. എന്നാല്‍ രോഗവ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിന് മുമ്പ്തന്നെ സാമ്പിളുകള്‍ ശേഖരിച്ച്‌ റിപ്പോര്‍ട്ട് അനലൈസിങ്ങ് നടത്തിക്കഴിഞ്ഞു. മെയ് നാലിന് ശേഷം ഉറവിടം അറിയാത്ത 51 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്നും സാമ്പിളുകള്‍ പരിശോധിച്ചാല്‍ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് ഐസിഎംആര്‍ വിലയിരുത്തുന്നു.

സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊറോണ രോഗികളുടെ ആകെ എണ്ണം 73 ആണ്. രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്തതും പ്രായം കുറഞ്ഞതും രോഗ സാധ്യത ഇല്ലാത്തവരിലുമാണ് പരിശോധന നടത്തിയെന്നത് ശ്രദ്ധേയമാണ്. വൈറസ് ബാധിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യമാണ് പരിശോധിച്ചത്. പോസിറ്റീവ് എന്നു കണ്ടെത്തിയവര്‍ക്ക് മുന്‍പ് രോഗം ബാധിച്ച്‌ സുഖപ്പെട്ടിരിക്കാം. എന്നാല്‍ ഇവരില്‍ നിന്നും എത്രത്തോളം പേര്‍ക്ക് രോഗം പകര്‍ന്നു എന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കും.

രോഗം കണ്ടെത്തിയ ജില്ലകള്‍ തൃശൂര്‍, എറണാകുളം എന്നിവയാണ്. തൃശൂര്‍, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നും 400 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. തൃശൂരില്‍ മൂന്നുപേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കുമാണ് പോസിറ്റീവ് എന്ന് കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് ആര്‍ക്കും രോഗബാധ കണ്ടെത്തിയില്ല. ഐസിഎംആറിന്റെ രാജ്യവ്യാപക സര്‍വ്വേയുടെ ഭാഗമാണ് പരിശോധന നടന്നത്.

രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ ഐസിഎംആറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍ പേരില്‍ ആന്റി ബോഡി പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വ്യക്തമാക്കി. റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഐസിഎംആര്‍ കൈമാറും. സംസ്ഥാനം നടത്തിയ ആന്റിബോഡി പരിശോധന ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതില്‍ കൂടുതല്‍ ആശങ്ക ഉളവാക്കുന്ന കണക്കുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button