IndiaLatest

കോവിഡ് രഹിത പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം

“Manju”

മുംബൈ: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. ഒരു മാസത്തിലേറെയായി ഒറ്റ കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളിലാണ് ഈ തീരുമാനം. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളിലാണ് ജൂലൈ 15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുക. പുതുക്കിയ സര്‍ക്കാര്‍ പ്രമേയപ്രകാരമാണ് മഹാരാഷ്ട്ര സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഒരു മാസത്തിലേറെയായി ഒറ്റ കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഇടങ്ങളിലാകും സ്കൂളുകള്‍ തുറക്കുക. കൂടാതെ മാതാപിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ പഠനം ആരംഭിക്കാവൂവെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും സ്കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുക . വിദ്യാര്‍ഥികളുടെ താപനില പരിശോധനയടക്കം കഴിഞ്ഞതിന് ശേഷമാകും സ്കൂളുകളില്‍ പ്രവേശിപ്പിക്കുക. കൂടാതെ ഒരു ക്ലാസില്‍ 20 വിദ്യാര്‍ഥികളെ മാത്രമായിരിക്കും പ്രവേശനം. സാമൂഹിക അകലവും ഉറപ്പുവരുത്തും. വിദൂര പഠനവും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കോവിഡ്രഹിത ഗ്രാമങ്ങളിലെ സ്കൂളുകള്‍ സുരക്ഷിതമായി പുനരാരംഭിക്കുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി വര്‍ഷ ഗായ്ക്വാദ് കൂട്ടിച്ചേര്‍ത്തു .

സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിന്‍ സ്വീകരിക്കണം. മൂന്നാംതരംഗത്തെക്കുറിച്ച്‌ സര്‍ക്കാരിന് ബോധ്യമുള്ളതായും അതിനാല്‍ യാതൊരുവിധ അലസതയും പാടില്ലെന്നും അവര്‍ പറയുന്നു. കോവിഡ് മുക്തമായ മേഖലകള്‍ തീരുമാനിക്കുന്നതിനായി കളക്ടര്‍മാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവര്‍ അടങ്ങിയ എട്ടംഗ സമിതി രൂപീകരിക്കും. ഗ്രാമപ്രദേശങ്ങളില്‍ പഞ്ചായത്ത് തലവനായിരിക്കും സമിതിയെ നയിക്കുക. ജില്ലതലത്തിലും ഒരു കമ്മിറ്റി രൂപീകരിക്കും.

Related Articles

Back to top button