ഹരികൃഷ്ണൻ ജി
ഹരിപ്പാട് • ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ മുഹൂർത്തം തെറ്റിക്കാതെ ഓൺലൈൻ വിവാഹം. ഉത്തർപ്രദേശിലെ ലക്നൗവിലുള്ള അഞ്ജനയ്ക്ക് പള്ളിപ്പാട്ടെ അവരുടെ വീട്ടിൽ വച്ച് ശ്രീജിത് താലി ചാർത്തി. ഇന്നലെ 12.15നും 12.45നും മധ്യേ ഓൺലൈൻ വഴിയായിരുന്നു താലികെട്ട്. പള്ളിപ്പാട് കൊടുന്താറ്റ് വീട്ടിൽ ജി.പങ്കജാക്ഷൻ ആചാരിയുടെയും ശ്രീകാന്തയുടെയും മകൾ പി.അഞ്ജനയുടെ വിവാഹമാണ് ഓൺലൈനായി നടന്നത്. ചങ്ങനാശേരി പുഴവാത് കാർത്തികയിൽ നടേശന്റെയും കനകമ്മയുടെയും മകനാണ് വരൻ എൻ.ശ്രീജിത്.
നിയന്ത്രണങ്ങൾ ഉള്ളതിനാൽ ശ്രീജിത്തിന്റെ മാതാപിതാക്കളും സഹോദരൻ സേതുനാഥും കുടുംബവും ഉൾപ്പെടെ 7 പേർ മാത്രമാണ് വിവാഹത്തിനായി പള്ളിപ്പാട്ടെ അഞ്ജനയുടെ കുടുംബവീട്ടിൽ എത്തിയത്. മുഹൂർത്ത സമയത്ത് അഞ്ജന ഓൺലൈനായി എത്തിയപ്പോൾ ശ്രീജിത് താലിചാർത്തി. പ്രത്യേകം തയാറാക്കി വച്ചിരുന്ന ചരട് ഈസമയം അഞ്ജന സ്വയം കഴുത്തിൽ കെട്ടി. സീമന്തരേഖയിൽ ശ്രീജിത്ത് സിന്ദൂരം ചാർത്തിയതോടെ ചടങ്ങുകൾ അവസാനിച്ചു. തുടർന്നു സമുദായ ഭാരവാഹികൾ നൽകിയ റജിസ്റ്ററിൽ വരൻ ഒപ്പു വച്ചു.
സദ്യയ്ക്കു ശേഷം ഗൃഹപ്രവേശ ചടങ്ങുകൾക്കായി വരനും കൂട്ടരും ചങ്ങനാശേരിക്ക് പുറപ്പെട്ടു. നവംബർ 6ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ലോക്ഡൗൺ വന്നതോടെ ലക്നൗവിലുള്ള അഞ്ജനയ്ക്കും കുടുംബാംഗങ്ങൾക്കും വിവാഹത്തിന് നാട്ടിൽ എത്താൻ കഴിയാതായിലക്നൗവിൽ ഐടി എൻജിനീയറാണ് അഞ്ജന. ബാങ്ക് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്.