സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുന്നതിനു പിന്നാലെ, മേയ് പതിനേഴോടെ രാജ്യത്ത് വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
വാണിജ്യവിമാനങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും തിങ്കളാഴ്ച വിവിധ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ട്.
.
ആദ്യഘട്ടത്തില്‍ 25 ശതമാനം റൂട്ടുകളിലാണ് സര്‍വീസ് നടത്തുക. എത്തിച്ചേരാന്‍ രണ്ടുമണിക്കൂറില്‍ താഴെ സമയം വേണ്ടയിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. അനുമതി ലഭിച്ചാലുടന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിമാനക്കമ്പനികള്‍. പ്രധാന റൂട്ടുകളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാകും സര്‍വീസുകള്‍ നടത്തുക.
മേയ് പതിനേഴിനു ശേഷം എപ്പോള്‍ വേണമെങ്കിലും വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ വിമാനയാത്രയെ കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന.