ബിന്ദുലാൽ
തൃശൂർ ∙ തീയണയ്ക്കാൻ ഉപയോഗിക്കുന്ന വാട്ടർ മിസ്റ്റ് ബുള്ളറ്റുകൾ വാങ്ങാൻ അഗ്നിരക്ഷാസേന മുടക്കിയത് ഇരട്ടിയിലേറെ തുക. 9.5 ലക്ഷം രൂപ വീതം വിലയിട്ട് 50 ബുള്ളറ്റുകൾ വാങ്ങാൻ സേന ചെലവാക്കിയത് 4.75 കോടി രൂപ. ശരാശരി 1.88 ലക്ഷം രൂപ വിപണിവിലയുള്ള ബുള്ളറ്റിൽ ഒന്നര ലക്ഷം രൂപയിൽ താഴെമാത്രം വിലയുള്ള അഗ്നിരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചതിന്റെ പേരിലാണ് വില ഒൻപതര ലക്ഷമായി ഉയർന്നത്.ധൂർത്തിനെച്ചൊല്ലി സേനയ്ക്കുള്ളിൽ അമർഷമുയരുന്നുണ്ട്.
500 സിസി എൻജിൻ ശേഷിയുള്ള ബുള്ളറ്റിൽ വെള്ളവും ഫോമും നിറച്ച രണ്ടു സിലിണ്ടറുകളും ശക്തിയായി ചീറ്റിക്കാൻ മർദം നൽകുന്ന ഓക്സിജൻ സിലിണ്ടറുകളും ഘടിപ്പിച്ചിട്ടുണ്ട്. മുൻഭാഗത്തു ഗ്ലാസ് ഗാർഡ്, ഫസ്റ്റ് എയ്ഡ് ബോക്സ്, സിലിണ്ടറുകൾ ഘടിപ്പിക്കാനുള്ള സ്റ്റാൻഡ്, സൈറൺ, ബീക്കൺ ലൈറ്റ് എന്നിവയാണ് അധികമായി ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ. ഇവയെല്ലാം ചേർത്താലും ഒന്നര ലക്ഷം രൂപയിലധികം വിലവരില്ല.
യഥാർഥ വിലയേക്കാൾ ഉയർന്ന തുക ക്വോട്ട് ചെയ്താണ് ടെൻഡർ നൽകിയതെന്നു വിവരമുണ്ട്. നേരത്തെ വാങ്ങിയ മുപ്പതിലേറെ വാട്ടർ മിസ്റ്റ് ബുള്ളറ്റുകൾ കട്ടപ്പുറത്താണ്. ഫയർ എൻജിനുകൾ എത്തും മുൻപേ തീയണച്ചു തുടങ്ങുക എന്നതാണ് വാട്ടർ മിസ്റ്റ് ബുള്ളറ്റുകളുടെ ദൗത്യം. ഊടുവഴികളിലും മറ്റും രക്ഷാപ്രവർത്തനത്തിനും ഇവ ഉപയോഗിക്കാനാകും.