സുരേഷ് വടകര
വടകര : ഏറാമല പഞ്ചായത്തിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി ആളുകളെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ആര്‍.എം.പി.ഐ സമരം.
പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനും മുന്നില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തകര്‍ സമരം നടത്തി.
എംഇഎസ് സ്‌കൂള്‍, എംഎം യത്തീംഖാന, കെകെഎംജിവിഎച്ച്എസ്, കന്നുമ്മക്കര മദ്രസ എന്നീ സ്ഥാപനങ്ങളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളായി തീരുമാനിച്ചത്. ഇതില്‍ എംഇഎസ് ഒഴികെ മറ്റു സ്ഥാപനങ്ങളെല്ലാം അപര്യാപ്തമായിരുന്നു. ഇവിടങ്ങളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ സൗകര്യക്കുറവിന്റെ പേരില്‍ വീടുകളിലേക്ക് മടങ്ങുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് അധികൃതരുടെ അലംഭാവത്തിനെതിരെ റവലൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (RMPl) രംഗത്തുവന്നത്.
പ്രാഥമിക സൗകര്യങ്ങളൊന്നുമില്ലാത്ത കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തതില്‍ കുറ്റകരമായ അനാസ്ഥയാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. ഏ.കെ.ബാബു, കെ.കെ.ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വില്ലേജ് ഓഫീസിന് മുന്നില്‍ ലോക്കല്‍ സെക്രട്ടറി കെ.കെ.ജയന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി.രാജേഷ്, വി.കെ.വിശ്വന്‍, പി.എം.പുരുഷു എന്നിവര്‍ പ്രസംഗിച്ചു.