മഴ കനിഞ്ഞതോടെ ഞാറ്റടി തയ്യാറാക്കി ഒന്നാം വിളക്കൊരുങ്ങി കര്‍ഷകര്‍
അശോകൻ
നെന്മാറ: വേനല്‍മഴ കനത്തതോടെ പാടശേഖരങ്ങളില്‍ വെള്ളം ലഭിച്ചതോടെ കാര്‍ഷികരംഗം ഉണര്‍ന്നു. ഒന്നാംവിള കൃഷിയിറക്കുന്നതിനു വേണ്ടി ചെളിയില്‍ ഞാറ്റടി തയ്യാറാക്കുന്ന തിരക്കിലാണ് കര്‍ഷകര്‍.
രണ്ടാം വിളകൊയ്തടുത്ത ശേഷം ഉഴുതുമറിച്ചപാടശേഖരങ്ങളില് ഒന്നാം വിളകൃഷിയിറക്കുന്ന പ്രതീക്ഷയോടെയാണ് ഒറ്റ ഞാര്‍ നടീല്‍ പദ്ധതിയുമായി കര്‍ഷകര്‍. മഴയുടെ തോത് കൂടിയതോടെ പൊടിയില്‍ വിതക്കാന്‍ കഴിയാതെയും ഇടവിട്ടു പെയ്യുന്ന മഴയില്‍ പാടശേഖരങ്ങളില്‍ കള പെരുകുമെന്ന ഭീതിയുമായതോടെ ഞാറ്റടി തയ്യാറാക്കുകയാണ് കര്‍ഷകര്‍.കഴിഞ്ഞ വിളകളില്‍ കളശല്യം രൂക്ഷമായതിനാല്‍ കൂലിയിനത്തില്‍ നല്ലൊരു തുക ചിലവായതിനെ തുടര്‍ന്നാണ് കര്‍ഷകരില്‍ ചിലര്‍ ഞാറ്റടി തയാറാക്കുന്നതിനൊരുങ്ങിയത്.
മൂപ്പുകുറഞ്ഞ ഉമ നെല്‍വിത്താണ് ഞാറ്റടി തയ്യാറാക്കുവാന്‍ ഏറിയ പങ്കും കര്‍ഷകര്‍ ഉപയോഗിച്ചിരിക്കുന്നത്. ചെളിയില്‍ ഉഴുതുമറിച്ച് ചളി ഉറച്ച ശേഷം ടാര്‍പായ വിരിച്ച് ഞാറ്റടി തയ്യാറാക്കി 25 ദിവസം മുതല്‍ 35 ദിവസം വരെ മൂപ്പെത്തിയ ശേഷം നെല്‍ച്ചെടികള്‍ പറിച്ചു ഒറ്റഞാര്‍ കൃഷി രീതിയില്‍ ചെടികള്‍ യന്ത്രസഹായത്തോടെ ചെളിയില്‍ നടുന്ന രീതിയാണ്. കയ്പഞ്ചേരി പാടശേഖരത്തിലാണ് ഞാറ്റടി തയ്യാറാക്കുന്നത്.
കാലവര്‍ഷം കനിഞ്ഞ് സമയങ്ങളില്‍ മഴ ലഭിച്ച് വെള്ളം കൂടുമെന്നുമുള്ള കണക്കുകൂട്ടലുകളിലാണെന്ന് ഇടശ്ശേരിപറമ്പിലെ 50 ഏക്കറോളം നെല്ക്കൃഷിയിറക്കുന്ന കര്‍ഷകനായ കെ.ജയരാജന് പറഞ്ഞു. തൊഴിലാളികളെ കൊണ്ട് നടീല്‍ പണികള്‍ ചെയ്യുന്ന പതിവു നടീലിനും ഞാറ്റടി തയ്യാറാക്കിയ നാമമാത്ര കര്‍ഷകരുമുണ്ട്.
പതിവു നടീല്‍ പണികള്‍ക്കും മറ്റും അന്യസംസ്ഥാന തൊഴിലാളികളെ ലഭിയ്ക്കുമെന്ന പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ ഞാറ്റടി തയ്യാറാക്കിയിരിക്കുന്നത്.
ലോക്ക് ഡൗണ്‍ തടസങ്ങള്‍ മാറി അതിഥി തൊഴിലാളികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
കാര്‍ഷിക പണികള്‍ക്കു ലോക്ക് ഡൗണ്‍ ഇളവുകള്‍ ലഭിക്കുമെന്നതിനാല്‍ അതിഥി തൊഴിലാളികളെത്തിച്ചേര്ന്ന് സമയങ്ങളില്‍ നടീല്‍ പണികള്‍ പൂര്‍ത്തീകരികാന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് കര്‍ഷകര്‍.