വി എം സുരേഷ്‌കുമാർ
വടകര: നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ലഭിക്കാതെ വന്നപ്പോള്‍ സ്വന്തമായി ബസ് വിളിച്ച് അതിഥിത്തൊഴിലാളികള്‍ യാത്രയായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ 60 ലേറെ പേരാണ് രണ്ട് ബസുകളില്‍ നാട്ടിലേക്ക് പോയത്. പയ്യോളി പുതുമ ഹോട്ടലിന് സമീപമുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്നവരാണ് ഇവര്‍. ബംഗാളിലെ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും.
മൂന്നാം ഘട്ട ലോക്ക്ഡൌണ്‍ കാലത്താണ് ഇവര്‍ നാട്ടില്‍ പോകണമെന്ന് അധികൃതരോട് ശക്തമായി ആവശ്യപ്പെട്ടത്. ട്രെയിന്‍ ലഭിക്കില്ലെന്ന് വന്നതോടെ കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാണെന്ന് ഇവര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ ഭരണകൂടവും ഇവരുടെ നാട്ടിലെ എംഎല്‍എയുമായി സഹകരിച്ചാണ് യാത്രക്കുള്ള സൗകര്യം ഒരുക്കിയത്. നാട്ടില്‍ എത്തിയാല്‍ ബസ് ജീവനക്കാര്‍ ക്വാറന്റയില്‍ കഴിയേണ്ടതില്ലെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ഓടാന്‍ തയ്യാറായത്.
ഒരാള്‍ക്കു 8000 ല്‍ അധികം രൂപ നിരക്കില്‍ കോവിഡ് ജാഗ്രതാ നിയമപ്രകാരം ഒരു ബസില്‍ നിശ്ചിത പേര്‍ എന്ന കണക്കിലാണ് ടൂറിസ്റ്റ് ബസ് വിളിച്ച് യാത്ര പുറപ്പെട്ടത്. തൊഴിലാളികളെ പരിശോധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് യാത്രയ്ക്ക് അനുമതി നല്കിയത്. അടുത്ത ദിവസങ്ങളിലായി മേപ്പയൂരില്‍ നിന്നും തിക്കോടിയില്‍ നിന്നും സമാനമായി അതിഥി തൊഴിലാളികള്‍ ബസുകളില്‍ നാട്ടിലേക്ക് യാത്ര പുറപ്പെട്ടിട്ടുണ്ട്.