ഹർഷദ് ലാൽ തലശ്ശേരി
കണ്ണൂർ: കണ്ണൂർ ജില്ലയെ ആശങ്കയിലാക്കി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് ജില്ലയിൽ 12 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 59 ആയി.
കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ മൂന്നു പേർ വിദേശ രാജ്യങ്ങളിൽ നിന്നും ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
മെയ് 12ന് ദുബൈയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശിയായ 67കാരൻ, 16ന് ദുബൈയിൽ നിന്നെത്തിയ ചപ്പാരപ്പടവ് സ്വദേശിയായ 39കാരൻ, 20ന് റിയാദിൽ നിന്നെത്തിയ വേങ്ങാട് സ്വദേശിയായ 42കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയ രോഗ ബാധിതർ. അഹമ്മദാബാദിൽ നിന്ന് മെയ് ആറിനെത്തിയ തലശ്ശേരി സ്വദേശികളായ രണ്ടു പേർക്കും, പാനൂർ, ചൊക്ലി, പെരിങ്ങത്തൂർ സ്വദേശികൾക്കും മഹാരാഷ്ട്രയിൽ നിന്നെത്തിയ പിണറായി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രോഗ ബാധിതർ.
44ഉം, 42ഉം 17ഉം വയസ്സ് പ്രായമുള്ള ധർമടം സ്വദേശികളായ മൂന്നു പേർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 178 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 10737 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് നാല് ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ ജില്ലയിലെ ഹോട്ട്സ്പോട്ട്കളുടെ എണ്ണം 19 ആയി.