ലാളിത്യത്തിന്റെ പര്യായമായി നാലുപതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന, തനിമയാർന്ന കഥാപാത്രങ്ങൾക്ക് മനോധർമത്തിന്റെയും ഗ്രാമീണതയുടെയും നിഷ്കളങ്കതയുടെയും ഭാവങ്ങൾ പകർന്നുനൽകിയ, അഭിനയകലയുടെ ഒടുവിലത്തെ ഉത്തരമായ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മലയാളികളുടെ പ്രിയങ്കരനായ നടൻ ഓർമയായിട്ട് മേയ് 27-ന് പതിനാല് വർഷമാകുന്നു.
അടൂർ ഗോപാലകൃഷ്ണന്റെ 2002-ൽ പുറത്തിറങ്ങിയ നിഴൽക്കുത്ത് എന്ന ചിത്രത്തിൽ കാളിയപ്പൻ എന്ന ആരാച്ചാർ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ആ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം ഉണ്ണികൃഷ്ണനെ തേടിയെത്തി. അടൂരിന്റെതന്നെ കഥാപുരുഷൻ എന്ന ചിത്രത്തിൽ അഭിനയത്തിന് 1995-ലെ മികച്ച സഹനടനുള്ള പുരസ്കാരവും 1996-ൽ സത്യൻ അന്തിക്കാടിന്റെ തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരവും ഈ നടന് ലഭിച്ചിട്ടുണ്ട്.