കോട്ടയം • പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാർഥിനിയെ കാണാതായി. ആറ്റിൽ ചാടിയെന്ന സംശയത്തെത്തുടർന്ന് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തുന്നു. ശനിയാഴ്ച ചേർപ്പുങ്കലിൽ ഡിഗ്രി പരീക്ഷ എഴുതാൻ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വിദ്യാർഥിനിയെയാണു കാണാതായത്.
ചേർപ്പുങ്കൽ പാലത്തിനു സമീപത്തു നിന്ന് വിദ്യാർഥിനിയുടെ ബാഗും മൊബൈൽ ഫോണും കണ്ടെത്തിയതിനെ തുടർന്നാണ് ഞായറാഴ്ച രാവിലെ മുതൽ മീനച്ചിലാറ്റിൽ തിരച്ചിൽ ആരംഭിച്ചത്. വിദ്യാർഥിനിയെ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു പിടിച്ചെന്നു സഹപാഠികൾ പറഞ്ഞു. തുടർന്നു നേരത്തെ തന്നെ വിദ്യാർഥിനി മടങ്ങിയിരുന്നു. രാത്രിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തുകയായിരുന്നു.
മഴയെ തുടർന്ന് മീനച്ചിലാറ്റിൽ ശക്തമായ ഒഴുക്കുണ്ട്. എന്നാൽ വിദ്യാർഥിനി വെള്ളത്തിലേക്ക് ചാടുന്നത് സമീപവാസികൾ ആരും കണ്ടില്ല. പ്രദേശത്ത് ഇന്നലെ വൈകിട്ട് മീൻപിടുത്തക്കാരും ഉണ്ടായിരുന്നു. ഇവരും ഇങ്ങനെ ഒരു സംഭവം കണ്ടില്ലെന്നു പൊലീസിനെ അറിയിച്ചു. കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.