KeralaLatest

ഓണ്‍ലൈന്‍ പഠനം: വില കുതിച്ച്‌ ഇലക്‌ട്രോണിക്സ് വിപണി

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: സ്‌കൂളുകളും കോളേജുകളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് വഴിമാറിയതോടെ ഇലക്‌ട്രോണിക്സ് അനുബന്ധ ഉപകരണ വിപണി കുതിക്കുന്നു. ലാപ്‌ടോപ്പ്, ടാബ്, കമ്പ്യൂട്ടര്‍, ടി.വി, ഹെഡ്ഫോണ്‍, വെബ് കാമറ തുടങ്ങിയവയുടെയും അനുബന്ധ ഉപകരണങ്ങളുടെയും വരവ് കുറഞ്ഞത് വിലക്കയറ്റത്തിനും വഴി തെളിച്ചു. 1,000 മുതല്‍ 2000രൂപ വരെ വില വര്‍ദ്ധനവാണ് വിപണിയില്‍.

കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കം മൂലം പലരും ബ്രാന്‍ഡഡ് കമ്പനി സാധനങ്ങള്‍ക്ക് പകരം പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുകയാണ്. കൊച്ചി നഗരത്തിലെ പ്രധാന ഗാഡ്‌ജറ്റ് വില്പന കേന്ദ്രമായ പള്ളിമുക്കിലെയും മേനകയിലെയും കടകളില്‍ ആവശ്യക്കാരുടെ തിരക്കാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ ഉത്പന്നങ്ങള്‍ക്കും ക്ഷാമം നേരിടുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള വീടുകളിലേക്ക് ലാപ്‌ടോപ്പിനു പുറമെ ടാബ്‌ലെറ്റാണ് കൂടുതല്‍ പേരും വാങ്ങുന്നത്. കൂടുതല്‍ കാലം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാപ്‌ടോപ്പുകള്‍ തിരഞ്ഞെടുക്കുന്നത്.

പഴയ ടാബ്‌ലെറ്റ്, മൊബൈല്‍, വെബ് ക്യാമറ, ലാപ്‌ടോപ്പ് എന്നിവയുടെ തകരാറുകള്‍ പരിഹരിക്കാനും തിരക്കാണ്. സ്പെയര്‍പാര്‍ട്ടുകളുടെ അഭാവം മൂലം അറ്റകുറ്റപ്പണിയും നടത്താന്‍ സാധിക്കുന്നില്ല.
വില കൂടിയവയ്ക്ക് ഡിമാന്‍ഡില്ല :
വില കൂടിയ ഗാഡ്‌ജറ്റുകള്‍ പലതും വിപണിയില്‍ ലഭ്യമാണെങ്കിലും കുറഞ്ഞ വിലയില്‍ മികച്ച നിലവാരമുള്ളവയ്ക്കാണ് ആവശ്യക്കാരേറെ. 20,000 മുതല്‍ 30,000 രൂപ വരെയുള്ള ലാപ്‌ടോപ്പുകളാണ് കൂടുതല്‍ വിറ്റു പോവുന്നത്. വില കൂടിയവയുണ്ടെങ്കിലും ഡിമാന്‍ഡില്ല.
സ്മാര്‍ട്ട് ഫോണില്‍ 10,000 നും 12,000 രൂപയ്ക്കുമിടയില്‍ നിരക്കിലുള്ളവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഓണ്‍ലൈനിലായിരുന്നു പലരും ഫോണുകള്‍ വാങ്ങിയിരുന്നത്. ഓണ്‍ലൈന്‍ വ്യാപാരം പുനരാരംഭിച്ചിട്ടില്ല. കടകളില്‍ ലഭ്യമായവയുടെ വിലയില്‍ 2,500 രൂപയുടെ വരെ വര്‍ദ്ധനവുണ്ട്.
വെബ് കാമറ, ഹെഡ്‌ഫോണ്‍ എന്നിവയ്ക്കും വില വര്‍ദ്ധിച്ചു. ബ്രാന്‍ഡഡ് സാധനങ്ങള്‍ക്ക് 2500 രൂപ വരെയാണ് വില. ഇവയുടെ വിലയില്‍ 300- 600 രൂപ വരെ വര്‍ദ്ധിച്ചു. 1500 രൂപയ്ക്കും ഇവ ലഭിക്കുന്നുണ്ട്. വിപണിയില്‍ ലോക്ക്ഡൗണിന് മുമ്പ് 450 രൂപയ്ക്ക് വിറ്റഴിഞ്ഞ ഉപകരണങ്ങള്‍ കൂടുതല്‍ നിരക്കിലാണ് വിറ്റു പോവുന്നത്.
ഉത്പന്നങ്ങളുടെ വരവ് നിന്നു :
എല്ലാ ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെയും ഇറക്കുമതി ലോക്ക്ഡൗണിനെ തുടര്‍ന്ന് നിലച്ചു. സ്‌റ്റോക്കുള്ള സാധനങ്ങളാണ് വിറ്റഴിക്കുന്നത്. പലര്‍ക്കും മുന്‍ കൂട്ടി സ്‌റ്റോക്ക് ചെയ്യാനുള്ള സൗകര്യവും ലഭിച്ചിട്ടില്ലെന്ന് ഇലക്ട്രോണിക്സ് ഉടമകള്‍ പറഞ്ഞു.

Related Articles

Back to top button