KeralaLatest

കൊറോണ രോഗികളോട് അവഗണന ബി.ജെ.പി സമരത്തിലേക്ക്

“Manju”

പ്രജീഷ് വള്ള്യായി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയിലും അഴിമതി ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ അവസാനകാല ഗൂഢപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ബിജെപി പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. മാരാര്‍ജി ഭവനില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പിടിപ്പുകേടുമൂലം കഴിഞ്ഞദിവസം രണ്ടു കോവിഡ് രോഗികളാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കുവേണ്ട കരുതലോ ചികിത്സയോ ലഭ്യമാകുന്നില്ല. കഴിഞ്ഞ ദിവസം പാലക്കാടും ഇത്തരം സംഭവങ്ങള്‍ അരങ്ങേറി. അവിടെ രോഗികള്‍ക്ക് സമയത്തിന് മരുന്നും ഭക്ഷണവും നല്‍കുന്നില്ല എന്നായിരുന്നു പരാതി. ഇന്ത്യയില്‍ ഒരിടത്തും ഇത്തരത്തില്‍ ആശുപത്രികളില്‍ കഴിയുന്നവര്‍ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടിട്ടില്ല. ഇവിടെ 25 ഓളം വരുന്ന രോഗികളാണ് നേരിട്ടെത്തി പരാതി ഉന്നയിച്ചത്. ചികിത്സയില്‍ കഴിയുന്നവര്‍ ഒളിച്ചോടുന്നതും ആത്മഹത്യ ചെയ്യുന്നതും കേരളത്തില്‍ മാത്രമാണ്.
കൊറോണ രോഗികളോടുള്ള സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ബിജെപി നടത്തുന്ന സംസ്ഥാനതല പ്രക്ഷോഭത്തിന്റെ ഉദ്ഘാടനം ഈ മാസം 15ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നടക്കും. സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. 17ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.
കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് കോവിഡ് രോഗികള്‍. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നതറിഞ്ഞ് അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണ്. ഇത്തരം രോഗികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ കൗണ്‍സലിംഗ് നല്‍കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഒരിടത്തും സംസ്ഥാന സര്‍ക്കാര്‍ രോഗികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നില്ല. കൃത്യമായ കൗണ്‍സിലിംഗ് കോവിഡ് രോഗികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ രണ്ടു ജീവനുകള്‍ രക്ഷിക്കാമായിരുന്നു. രോഗികള്‍ തങ്ങളുടെ സങ്കടം സര്‍ക്കാരിനെ നേരിട്ടറിയിച്ചിട്ടും ഒരു പരിഹാരവും കാണാന്‍ തയ്യാറാവുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയുടെ ഫലമാണ് കഴിഞ്ഞ ദിവസം നടന്ന രണ്ടു മരണങ്ങളും. ഇതിനെക്കുരിച്ച് വളരെ നിസാരമായാണ് ആരോഗ്യമന്ത്രി സംസാരിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നുപറയാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല.
സംസ്ഥാനത്തെ പല ആശുപത്രികളില്‍ നിന്നും രോഗികള്‍ ചടിപ്പോവുകയാണ്. ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ വേണ്ടത്ര കരുതലും സൗകര്യങ്ങളും ഇല്ലാത്തതിനാലാണ് പലരും ചടിപ്പോകുന്നത്. ഇതെല്ലാം തദ്ദേശ സ്ഥപനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. മുഖ്യമന്ത്രി ആകാശവാണിപോലെ ഒരുഭാഗത്ത് പറഞ്ഞു കൊണ്ടിരിക്കും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം തയ്യാറല്ല. സര്‍ക്കാരിന്റെ അവസാന കാലം കടുവെട്ടിലൂടെ കോടികള്‍ കൊയ്യാനാണ് ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ അവസാന കാലഘട്ടത്തിലെന്നപോലെയാണ് പിണറായി സര്‍ക്കാരും. എങ്ങനെയും പണം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. ഉപേക്ഷിച്ച അതിരപ്പിള്ളി പദ്ധതിയാണ് ഇപ്പോള്‍ വീണ്ടും പൊടിതട്ടിക്കൊണ്ടു വരുന്നത്. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയാണ്. കണ്‍സള്‍ട്ടന്‍സിയെ വച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി തങ്ങള്‍ക്ക് കിട്ടാനുള്ളത് വാങ്ങിയെടുക്കുക, പദ്ധതി എങ്ങനെയോ പോകട്ടെ എന്നതാണ് സര്‍ക്കാരിന്റെ നയം. പുഴകളില്‍നിന്ന് മണല്‍വാരാന്‍ അനുമതി നല്‍കിയതിലും ആലപ്പുഴയില്‍ കരിമണല്‍ഖനനത്തിന് അനുമതി നല്‍കിയതിലും അഴിമതി നടന്നുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. കിന്‍ഫ്രയില്‍ പിണറായിയിലെ പാര്‍ട്ടി പ്രവര്‍ത്തകന് അനധികൃത നിയമനം നല്‍കിയതും അഴിമതിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുക. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കും. 16ന് വൈകിട്ട് 5ന് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് വെര്‍ച്വല്‍ റാലി നടത്തും. ബിജെപി ഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി. നദ്ദ പങ്കെടുക്കുന്ന വെര്‍ച്വല്‍റാലിയില്‍ പ്രവര്‍ത്തകര്‍ ഓണ്‍ലൈനായി അണിനിരക്കും. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും സംസ്ഥാന കോര്‍ കമ്മറ്റിയില്‍ തീരുമാനിച്ചുവെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

പ്രജീഷ് വള്ള്യായി

Related Articles

Back to top button