യാത്രക്കാരെ അനിശ്ചിതമാക്കിക്കൊണ്ട് എയര്‍ ഇന്ത്യ വിമാനം വീണ്ടും വൈകി. ദുബായില്‍ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എഎക്സ് 544 വിമാനമാണ് വൈകി പുറപ്പെട്ടത് .ശനിയാഴ്ച രാത്രി 8.45ന് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ 2.45നാണ് പുറപ്പെട്ടത്. ഏകദേശം 30 മണിക്കൂറാണ് വൈകിയത്.
യാത്രക്കാരുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ അവരെ ഹോട്ടലിലേക്കു മാറ്റുകയായിരുന്നു. വിമാനം വൈകിയതോടെ 160 പേരുടെ യാത്രയാണ് അനിശ്ചിതത്തിലായത്. വൈകിയതിനാല്‍ ഞായാറാഴ്ച നടക്കേണ്ട രണ്ടു വിവാഹ നിശ്ചയങ്ങളാണ് മുടങ്ങിയത്. സാങ്കേതിക തകരാര്‍ എന്ന വിശദീകരണമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കുന്നത്.
ശരാശരി കണക്കെടുത്താല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ ഒന്നു വീതം വൈകുന്നുണ്ട്. മാത്രമല്ല എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ക്യാൻസല്‍ ചെയ്താല്‍ ഒരാഴ്ച കഴിഞ്ഞു മാത്രമേ റീഫണ്ട് ലഭിക്കൂ. വിമാനം വൈകിയാല്‍, മറുപടി നല്കാൻ പോലും വിമാനക്കമ്പനി ഓഫിസില്‍ ആരുമുണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍ ഏജൻസികളാണ് മറുപടി പറഞ്ഞ് വലയുന്നത് .
മറ്റ് വിമാന കമ്പനികളുമായി കിടപിടിക്കുന്നതിനിടയിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഇന്ത്യൻ വിമാനക്കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. എന്നാല്‍ വിദേശ എയര്‍ലൈനുകള്‍ ഇത്തരം സാഹചര്യങ്ങള്‍ പരമാവധി മുതലെടുക്കുന്നുണ്ട്. മറ്റ് വഴിയൊന്നുമില്ലെങ്കില്‍ മാത്രം എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന നിലയിലേക്ക് യാത്രക്കാര്‍ എത്തുന്നതായി ട്രാവല്‍ ഏജൻസികളും പറയുന്നു. തുടര്‍ച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ വിമാന കമ്പനിയിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തുന്നതെന്നാണ് യാത്രക്കാരുടെ അഭിപ്രായം.