കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടി നടത്താൻ ഡിവൈഎഫ്ഐ. ജനുവരി 20 തിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യ ചങ്ങല തീർക്കുമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ സനോജ് കോഴിക്കോട്ട് പറഞ്ഞു. റെയിൽവേ യാത്രാ ദുരിതം, സിൽവർ ലൈനിന് കേന്ദ്ര അനുമതി ഇല്ലാത്തത് തുടങ്ങിയ പ്രശ്നങ്ങളുന്നയിച്ചാണ് മനുഷ്യ ചങ്ങല.
കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെയാണ് മനുഷ്യ ചങ്ങല തീർക്കുക. വിവിധ യുവജന സംഘടനകൾ കേന്ദ്രത്തിനെതിരെ നടത്തുന്ന സമരങ്ങളെ ഡി.വൈ.എഫ്.ഐ. സ്വാഗതം ചെയ്യുന്നു. യൂത്ത് ലീഗ് യുവ ഭാരത് യാത്രയിൽ പങ്കെടുക്കാൻ ഡി.വൈ.എഫ്.ഐ.ക്ക് ഇതു വരെ ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാൽ ആലോചിച്ചു തീരുമാനം എടുക്കും.
യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിന് ഡി വൈ എഫ് ഐ എതിരല്ലെന്നും വി.കെ സനോജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ചാടി വീഴുന്നതാണ് പ്രശ്നം. അപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് പോലെ രക്ഷാ പ്രവർത്തനം നടത്തേണ്ടി വരും. മാടായിയിൽ കരിങ്കൊടിക്കാരെ തടഞ്ഞത് ജനങ്ങളാണ്, അതിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരും ഉണ്ടാവും. പലയിടത്തും കരിങ്കൊടി പ്രതിഷേധം നടത്തുന്നത് ക്വട്ടേഷൻ സംഘങ്ങളാണ്. രക്ഷാ പ്രവർത്തതാനത്തിന് ഇനിയും ഇറങ്ങുമെന്നും അതിൽ എല്ലാവരുടെയും സുരക്ഷ ആണ് ലക്ഷ്യമെന്നും വി.കെ സനോജ് വ്യക്തമാക്കി.