കോവിഡ്-19നെതിരെ പോരാടാൻ ലോകത്തെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍ കംപ്യൂട്ടറും
ഇപ്പോള്‍ ലോകത്തെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍ കംപ്യൂട്ടറുള്ളത് ജപ്പാനിലാണ്. ഫുഗാകു (Fugaku) എന്നു പേരിട്ടിരിക്കുന്ന ഇതിന്റെ ഇപ്പോഴത്തെ ചുമതല പുതിയ കൊറോണാവൈറസിന്റെ വ്യാപനത്തെയും ചികിത്സയെയും കുറിച്ചു ഗവേഷണം നടത്തുക എന്നതാണ്. ഒരുകാലത്ത് മികച്ച കംപ്യൂട്ടറുകള്‍ വിപണിയിലെത്തിച്ചിരുന്ന ഫുജിറ്റ്‌സു കമ്പനിയും ജപ്പാന്‍ സർക്കാരിന്റെ ഉടമസ്ഥതയിലുളള ഗവേഷണശാലയായ റികെനും ചേര്‍ന്നാണ് ഇതു വികസിപ്പിച്ചെടുത്തത്. ടോപ്500ന്റെ (Top500) പുതിയ ലിസ്റ്റില്‍ തങ്ങളുടെ കംപ്യൂട്ടര്‍ ഒന്നാമതെത്തിയ കാര്യം ഫുജിറ്റ്‌സുവും റികെനും ചേര്‍ന്നാണ് അറിയിച്ചത്. 2011നു ശേഷം ഇതാദ്യമായാണ് ഒരു ജാപ്പനീസ് സിസ്റ്റം ലോകത്തെ ഏറ്റവും കരുത്തുറ്റ സൂപ്പര്‍ കംപ്യൂട്ടെന്ന പദവിയിലെത്തുന്നത്.
ഒരു കംപ്യൂട്ടറിന്റെ പ്രോസസിങ് സ്പീഡും പ്രകടനവും വിലയിരുത്തിയാണ് ടോപ്500 കംപ്യൂട്ടറുകള്‍ക്ക് മാര്‍ക്ക് ഇടുന്നത്. ഫുഗാക്കുവിന് സെക്കന്‍ഡില്‍ 415 ക്വാഡ്രില്ല്യന്‍ (415,000 ട്രില്ല്യന്‍) കംപ്യൂട്ടേഷന്‍സ് നടത്താനുള്ള ശേഷിയുണ്ട്. ഒന്നാം സ്ഥാനത്ത്, ഫുഗാകുവിനു മുൻപുണ്ടായിരുന്ന ഐബിഎം നിര്‍മിത കംപ്യൂട്ടറായ സമിറ്റിന് ഉള്ളതിന്റെ 2.8 മടങ്ങ് ശേഷിയാണിത്. തങ്ങളുടെ കംപ്യൂട്ടറിന്റെ അധിക ശക്തി, കോവിഡ്-19 പോലെ വിഷമം പിടിച്ച സാമൂഹിക വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നതിന് ഉപകരിക്കുമെന്നു കരുതുന്നതായി റികെന്‍ സെന്റര്‍ഫോര്‍ കംപ്യൂട്ടേഷനല്‍ സയന്‍സിന്റെ മേധാവി സറ്റോഷി മറ്റ്‌സുവോകി പ്രത്യാശ പ്രകടിപ്പിച്ചു.
ജപ്പാന്റെ ഈ കംപ്യൂട്ടര്‍ ഇപ്പോള്‍ത്തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ കോവിഡ്-19നെക്കുറിച്ചുള്ള ഗവേഷണാവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. രോഗനിര്‍ണയം, ചികിത്സാപരമായ കാര്യങ്ങള്‍, വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ സൃഷ്ടിക്കാന്‍ എല്ലാം ഉപയോഗിക്കുന്നു. ഫുഗാക്കു എന്നത് ജപ്പാനിലെ ഫുജി പര്‍വ്വതനിരകളുടെ മറ്റൊരു പേരാണ്. അടുത്ത വര്‍ഷമായിരിക്കും ഫുഗാകു അതിന്റെ മുഴുവന്‍ പ്രഭാവത്തേടെയും പ്രവര്‍ത്തിച്ചു തുടങ്ങുക.