KeralaLatest

ക്വാറന്‍റൈന്‍ സൗകര്യമില്ല,​ പ്രവാസികള്‍ വീണ്ടും പെരുവഴിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കാത്തതിനാല്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രവാസികള്‍ക്ക് പെരുവഴിയില്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍. ഭക്ഷണവും വെള്ളവുമില്ലാതെ നാല് മണിക്കൂറോളം പ്രവാസികള്‍ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ കുടുങ്ങി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ബസ്സില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ്സിലെത്തിയ പ്രവാസികള്‍ക്കായി രുന്നു ദുരിതം.

കരിപ്പൂരില്‍ നിന്ന് എത്തിയ ബസ്സില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ളവരായിരുന്നു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലക്കാരായ 17 പേരാണ് ഇതില്‍ ഉണ്ടായിരുന്നത്. കണ്ണൂരില്‍ നിന്ന് എത്തിയ ബസ്സില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള യാത്രക്കാരായിരുന്നു. ഇതില്‍ കോഴിക്കോട് ജില്ലക്കാരായ എഴു പേരാണ് ഉണ്ടായിരുന്നത്.

സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബസ് പുറപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. കോഴിക്കോട്ടെത്തിയപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം ലഭ്യമല്ലെന്നും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമുള്ള നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരായിരുന്നു ഭൂരിഭാഗം പേരും. കുട്ടികളും പ്രായമായവരുമെല്ലാം വീട്ടിലുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെ നിര്‍ബന്ധിച്ച്‌ തങ്ങളെ വീട്ടിലേക്ക് പറഞ്ഞയക്കുകയാണെന്നും പ്രവാസികള്‍ പറഞ്ഞു. \

മണിക്കൂറുകള്‍ക്കുശേഷമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി കോഴിക്കോട് ജില്ലക്കാരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. തുടര്‍ന്നാണ് മറ്റുജില്ലകളിലേക്കുള്ള യാത്രക്കാരുമായി ബസ് യാത്ര തുടര്‍ന്നത്. അതേസമയം, യാത്രക്കാരെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ബസ് സ്റ്റാന്റുകളില്‍ ഇറക്കാനാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്നാണ് കെഎസ്‌ആര്‍ടിസി അധികൃതരുടെ വിശദീകരണം.

Related Articles

Back to top button