ഇന്ന് ഫീൽഡ് മാർഷൽ സാം മനേക് ഷാ യുടെ ഓർമ്മദിനം
ഭാരതം കണ്ട ഏറ്റവും ധീരനായ സൈനികമേധാവിയായിരുന്നു ഫീല്‍ഡ് മാര്‍ഷല്‍ സാം ഹോര്‍മുസ്ജി ഫ്രാംജി ജാംഷഡ്ജി മനേക്ഷാ എന്ന സാം മനേക് ഷാ. സാം ബഹാദൂര്‍ എന്നറിയപ്പെട്ട അദ്ദേഹമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പ്രഥമ ഭാരത സൈനിക ഉദ്യോഗസ്ഥന്‍
2008 ജൂണ്‍ 27ന് 94 ാം വയസില്‍ തമിഴ്‌നാട്ടിലെ വെല്ലിങ്ടണിലായിരുന്നു മരണം. ഈ ധീരപുത്രന് രാജ്യം പത്മവിഭൂഷണും പത്മഭൂഷണും നല്‍കി ആദരിച്ചു. ഡോക്ടറാവാന്‍ ആഗ്രഹിച്ച് സൈന്യത്തിലൂെട രാജ്യസേവനത്തിന്റെ വേറിട്ടപാത തുറന്ന മനേക്ഷാ 1969 ല്‍ രാജ്യത്തിന്റെ 8-ാമത് കരസേനാ മേധാവിയായി.
കരസേനയുടെ നെടുംതൂണും ചരിത്രപുരഷനുമായിരുന്ന മനേക് ഷാ 1971–ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യയുടെ സര്‍വസൈനാധിപനായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും വലിയ തന്ത്രശാലിയായ സൈനികനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
14 ദിവസം നീണ്ട യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതോടെ മനേക് ഷാ രാജ്യത്തിന്റെ വീരനായകനായി മാറുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെയും രാജ്യത്തിന് നല്‌കിയ സംഭാവനകളെയും മാനിച്ച് 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നൽകി മനേക് ഷായെ ആദരിച്ചു. ഇന്ത്യന്‍ കരസേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ ‘ഫീല്‍ഡ് മാര്‍ഷല്‍’ റാങ്ക് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നല്‍കപ്പെട്ട സൈനികനായിരുന്നു മനേക് ഷാ. രാജ്യത്താകെ രണ്ടു പേര്‍ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്. ആദ്യ കരസേനാ മേധാവി കെ.എം. കരിയപ്പയാണ് മറ്റൊരാള്‍.
1965ല്‍ പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തില്‍ ഭാരതത്തിന് നിര്‍ണായക വിജയം ഉറപ്പാക്കിയത് സാം ബഹാദൂറിന്റെ തന്ത്രപരമായ നേതൃത്വമായിരുന്നു. കര, നാവിക, വ്യോമ വിഭാഗങ്ങളെ ഒറ്റക്കെട്ടായി നയിച്ച യുദ്ധം പാക്കിസ്ഥാന്റെ അടിത്തറയിളക്കി. ബംഗ്ലാദേശിന്റെ പിറവിക്ക് വഴിതെളിച്ചു
1971 ലെ ഭാരത-പാക് യുദ്ധത്തിലും അദ്ദേഹത്തിന്റെ പോരാട്ടവീര്യം രാജ്യം കണ്ടു. മനേക്ഷായുടെ നേതൃത്വത്തില്‍ വെറും 13 ദിവസംകൊണ്ട് ഭാരത സൈനികര്‍ ബംഗ്ലാദേശിനെ മോചിപ്പിച്ചു. നാലുദശാബ്ദം നീണ്ട സൈനിക സേവനത്തിനിടയില്‍ രണ്ടാം ലോകയുദ്ധം മുതല്‍ അഞ്ച് യുദ്ധങ്ങളില്‍ പങ്കാളിയായി. 1942ല്‍ ബര്‍മയിലെ 4/12 ഫ്രണ്ടിയര്‍ ഫോഴ്‌സ് റജിമെന്റില്‍ ക്യാപ്റ്റനായിരിക്കെയാണ് രണ്ടാം ലോകയുദ്ധത്തില്‍ പങ്കാളിയായത്. സിതാങ് പാലത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ജപ്പാനെതിരെ മുന്നില്‍നിന്ന് നയിച്ച സാമിന് ഏഴുതവണ വെടിയേറ്റു. പിന്മാറാതെ സൈനികര്‍ക്ക് പ്രചോദനമേകി. ഒടുവില്‍ പാലത്തിന്റെ നിയന്ത്രണം സ്വന്തമാക്കി. സാമിന്റെ ധീരതയെക്കുറിച്ച് കേട്ട ഡിവിഷണല്‍ കമാണ്ടര്‍ സര്‍ കൊവന്‍സ് യുദ്ധമേഖലയില്‍ പാഞ്ഞെത്തി സ്വന്തം സൈനികചിഹ്‌നം അഴിച്ചുമാറ്റി സാമിന്റെ മാറില്‍ ചാര്‍ത്തിയത് അദ്ദേഹത്തിന് കിട്ടിയ വലിയ അംഗീകാരങ്ങളില്‍ ഒന്നുമാത്രം.
ധീരതയുടെ പര്യായമായിരുന്നു സാം മനേക്ഷാ. 7 വെടിയുണ്ടകളുമായി ആശുപത്രിയിലെത്തിയ അദ്ദേഹത്തോട് എന്തുപറ്റിയെന്ന് സര്‍ജന്‍ ചോദിച്ചു. തന്നെയൊരു കഴുത തൊഴിച്ചുവെന്നായിരുന്നു മറുപടി, അതാണ് സാം ബഹാദൂര്‍. 1914 ഏപ്രില്‍ 3 ന് പാഴ്‌സികളായ ഹോര്‍മുസ്ജി മനേക്ഷായുടെയും ഹീരാബായിയുടെയും മകനായി അമൃത്‌സറിലായിരുന്നു സാമിന്റെ ജനനം. നൈനിറ്റാളിലെ പഞ്ചാബ് ആന്റ് ഷെര്‍വുഡ് കോളേജില്‍നിന്ന് കേംബ്രിഡ്ജ് ബോര്‍ഡിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ ഡിസ്റ്റിങ്ഷനോടെ പാസായ സാം, ലണ്ടനില്‍ പോയി മെഡിസിന്‍ പഠിപ്പിക്കണമെന്ന് അച്ഛനോട് അഭ്യര്‍ത്ഥിച്ചു. സ്വന്തമായി വിദേശത്ത് തങ്ങി പഠിക്കാനുള്ള പ്രായമായില്ലെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ മകന്റെ അപേക്ഷ നിരസിച്ചു. ഉടന്‍ തിരിച്ചടിയെന്ന മട്ടില്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ പ്രവേശന പരീക്ഷയെഴുതിയ സാം വിജയിച്ചു. 1932 ഒക്‌ടോബര്‍ 1 ന് ഡെറാഡൂണില്‍ 40 കേഡറ്റുകളുടെ ആദ്യബാച്ചില്‍ അങ്ങനെ സാമും ഭാഗമായി.