ലോകത്തെ പ്രമുഖ സാമൂഹ്യ മാധ്യമങ്ങളിലൊന്നായ ട്വിറ്ററിൽ ഗുരുതര സുരക്ഷാ പിഴവ്
അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സ്, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് അടക്കമുള്ള പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു.
ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത് ഒരേ സന്ദേശമാണ്. ‘കൊവിഡ് കാരണം ഞാൻ എന്റെ സമൂഹത്തിന് തിരികെ നൽകുകയാണ് ! താഴെ നൽകിയിരുക്കുന്ന എന്റെ വിലാസത്തിലേക്ക് അയക്കുന്ന ബിറ്റ്‌കോയിന്റെ ഇരട്ടി തുക ഞാൻ നിങ്ങൾക്ക് നൽകും. ആയിരം ഡോളർ നൽകിയാൽ ഞാൻ 2000 ഡോളർ തിരികെ നൽകും.
അടുത്ത 30 മിനിറ്റ് വരെ മാത്രമേ ഈ സേവനമുണ്ടാകൂ ! ആഹ്ലാദിക്കൂ.’
അമേരിക്കൻ റാപ്പർ കന്യെ വെസ്റ്റ്, മുൻ അമേരിക്കൻ വൈസ് പ്രസിഡൻര് ജോ ബൈഡൻ, ബ്ലൂംബർഗ് സഹസ്ഥാപകനായ മൈക്കൽ ബ്ലൂംബർഗ്, ബർക്ക്‌ഷെയർ ഹാത്ത്വേ സിഇഒ വാരൺ ബഫെറ്റ് അടക്കമുള്ളവരുടെ ട്വിറ്റർ അക്കൗണ്ടിലും പ്രത്യക്ഷപ്പെട്ടത് സമാന സന്ദേശമാണ്. ബിറ്റ് ടോറന്റ് സിഇഒ ജസ്റ്റിൻ സൺ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത ഹാക്കറെ കണ്ടെത്തുന്നവർക്ക് പാരിതോഷികമായി ഒരു മില്യൺ യുഎസ് ഡോളർ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ട്വിറ്റർ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും പിഴവുകൾ തിരുത്തുകയാണെന്നും ട്വിറ്റർ പ്രതികരിച്ചു. ഈ സമയത്ത് ട്വീറ്റ് ചെയ്യാനോ പാസ്വേഡ് റീസറ്റ് ചെയ്യാനോ സാധിക്കില്ലെന്നും ട്വിറ്റർ കൂട്ടിച്ചേർത്തു.