InternationalLatest

ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ നാളെമുതല്‍

“Manju”

ദുബായ് ; ഒക്ടോബറില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിനുമുമ്പൊരു ഏഷ്യന്‍ ബലാബലം. ദുബായിലും ഷാര്‍ജയിലുമായി ആറു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം. സെപ്തംബര്‍ പതിനൊന്നിനാണ് ഫൈനല്‍. രാത്രി 7.30ന് നടക്കുന്ന മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.

ആറു ടീമുകളെ രണ്ടായി തിരിച്ചാണ് കളി. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ് ടീമുകളാണുള്ളത്. ബി ഗ്രൂപ്പില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍. ഹോങ്കോങ് യോഗ്യതാമത്സരം കളിച്ചാണെത്തിയത്. യുഎഇ, കുവൈത്ത്, സിംഗപ്പൂര്‍ എന്നീ ടീമുകള്‍ക്കെതിരെ വിജയിച്ചാണ് നാലാംതവണയും യോഗ്യത നേടിയ നേടിയത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറും. പരസ്പരമുള്ള പോരില്‍ കൂടുതല്‍ പോയിന്റ് ലഭിക്കുന്ന രണ്ടു ടീമുകള്‍ ഫൈനല്‍ കളിക്കും.

നാളെ രാത്രി ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് ആദ്യകളി. ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടും. രണ്ടു കളിയും ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്. രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കാറുള്ള ഏഷ്യാകപ്പ് കോവിഡ് കാരണം മുടങ്ങിയതാണ്. 2018ലാണ് ഒടുവില്‍ നടന്നത്. ഏകദിന ടൂര്‍ണമെന്റായി നടന്നിരുന്ന ഏഷ്യാകപ്പ് 2016ല്‍ ട്വന്റി20യായിരുന്നു.

ലോകകപ്പിന്റെ വരവ് പ്രമാണിച്ച്‌ ഇക്കുറിയും ട്വന്റി20യാണ്. 2016ലും 2018ലും ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ജേതാക്കളായി. ഇന്ത്യ 12 തവണ ടൂര്‍ണമെന്റില്‍ പങ്കെടുത്തതില്‍ ഏഴുതവണ ജേതാക്കളായി. മൂന്നുതവണ റണ്ണറപ്പ്. ശ്രീലങ്ക 13 തവണ അണിനിരന്നതില്‍ അഞ്ചു കിരീടവും ആറ് രണ്ടാംസ്ഥാനവും. പാകിസ്ഥാന്‍ രണ്ടുതവണയാണ് കിരീടം നേടിയത്. രോഹിത് ശര്‍മയ്ക്ക് കീഴില്‍ മികച്ച നിരയുമായാണ് ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ എത്തുന്നത്. പരിക്കേറ്റ പേസറായ ജസ്പ്രീത് ബുമ്ര ഇല്ലാത്തത് മാത്രമാണ് ക്ഷീണം. ഹര്‍ഷല്‍ പട്ടേലും പുറത്താണ്.

Related Articles

Back to top button