വി.എം.സുരേഷ്കുമാർ
വടകര : വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് മേഖലയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 17 ആയി. ഞായറാഴ്ച ആറുപേര്‍ കൂടി പോസിറ്റീവ് ആയതോടെയാണിത്. കഴിഞ്ഞ ദിവസം കുട്ടോത്ത് നടത്തിയ ക്യാമ്പില്‍ 60 പേരുടെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ആറുപേര്‍ പോസിറ്റീവായത്.
ശനിയാഴ്ച മൂന്നുപേരും പോസിറ്റീവായിരുന്നു.
വടകരയിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്തിരുന്നയാള്‍ക്കും ഭാര്യയ്ക്കുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കമുള്ളവരെ പരിശോധിച്ചപ്പോള്‍ ആറുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.ശനി, ഞായര്‍ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച ഒമ്പത് പേരും മേല്‍പ്പറഞ്ഞവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. വടകര കോട്ടപ്പറമ്പില്‍ പച്ചക്കറികച്ചവടം ചെയ്യുന്ന ഒരാള്‍ കൂടി ഞായറാഴ്ച പോസിറ്റീവായവരില്‍ ഉണ്ട്. ഇതാണ് ആശങ്കപ്പെടുത്തുന്ന ഘടകം. ഒട്ടേറെ പേര്‍ ഈ കടയുമായി ബന്ധപ്പെട്ടെന്ന് സംശയിക്കുന്നു. ഇതിന്റെ സമ്പര്‍ക്കപ്പട്ടിക വൈകാതെ തയ്യാറാക്കും.
കുട്ടോത്ത് രണ്ട് ദിവസങ്ങളിലായി കോവിഡ് ബാധിച്ച ഒമ്പതുപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പ്രദേശവാസികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 25 പേരുണ്ട് ഇതില്‍. അടുത്ത ദിവസം തന്നെ ഇവര്‍ക്ക് പരിശോധന നടത്തും. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ 70 വയസിനു മുകളിലുള്ളവരാണ്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ ക്വാറന്റീനില്‍ പോയി.
17 രോഗികളുള്ള സാഹചര്യത്തില്‍ കുട്ടോത്തെ രണ്ട് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. എല്ലാ റോഡുകളും ഇവിടെ അടച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.