കേബിൾ കാർ പൊട്ടി വീണു: 14 മരണം
റോം: വടക്കൻ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ കേബിൾ കാർ പൊട്ടിവീണ് അപകടം. ഒരു കുട്ടിയുൾപ്പെടെ 14 പേരാണ് ഇതുവരെ മരിച്ചത്. കാറിലുണ്ടായിരുന്ന പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഞായറാഴ്ച വൈകിട്ട് മജോറി തടാകത്തിന് സമീപമായിരുന്നു അപകടം. സ്‌ട്രെസ്- ആൽപൈൻ- മോട്ടറോൺ കേബിൾ കാറാണ് തകർന്നു വീണത്.
റിസോർട്ട് നഗരമായ സ്‌ട്രെസയിൽ നിന്ന് പീഡ്മോണ്ട് മേഖലയിലെ മോട്ടറോൺ പർവതത്തിലേക്ക് യാത്രക്കാരെ കയറ്റി പോകുകയായിരുന്ന കേബിൾ കാറാണ് അപകടത്തിൽപ്പെട്ടത്. സ്ട്രെസയിൽ നിന്ന് മജോറി തടാകത്തിനു മുകളിലൂടെ, 1400 മീറ്റർ ഉയരത്തിലുള്ള മോട്ടറോൺ മലയുടെ മുകളിലേക്ക് 20 മിനിറ്റിൽ എത്താവുന്നതാണു കേബിൾ കാർ.
2016ൽ കേബിൾ കാറിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കിയിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം അടുത്തിടെയാണു വീണ്ടും തുറന്നത്. പൈൻ മരങ്ങളുടെ ഇടയിലേക്കു വീണ കാർ നിശ്ശേഷം തകർന്നു. അപകട കാരണം വ്യക്തമായിട്ടില്ല.