InternationalLatest

നൂതന ചികിത്സാ രീതിയിലുടെ പതിമൂന്നുകാരിയുടെ കാന്‍സര്‍ ഭേദമായി

“Manju”

കാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവമായി ബേസ് എഡിറ്റിംഗ് സാങ്കേതികവിദ്യ. ലണ്ടണ്‍ ഗ്രേറ്റ് ഓര്‍മന്‍ഡ് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഈ സാങ്കേതിക വിദ്യയിലൂടെ കാന്‍സര്‍ ബാധിതയായ പതിമൂന്നൂകാരിയെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്.

ബയോളജിക്കല്‍ എഞ്ചീനിയറിംഗിലൂടെ ബേസ് എഡിറ്റിംഗ് എന്ന സാങ്കേതിക വിദ്യയുപയോഗിച്ച്‌ കണ്ടെത്തിയ ചികിത്സാ രീതിയാണ് അലീസ എന്ന പെണ്‍കുട്ടിയുടെ രക്താര്‍ബുദ ചികിത്സയ്ക്ക് വഴിത്തിരിവാകുകയും കുട്ടിയ്ക്ക് രോഗം പൂര്‍ണ്ണമായും ഭേദമാകാന്‍ കാരണമാകുകയും ചെയ്തത്.

ബിബിസി റിപ്പോര്‍ട്ട് പ്രകാരം ചികിത്സ പൂര്‍ത്തിയായ ആറുമാസങ്ങള്‍ക്കിപ്പുറം രോഗത്തിന്റെ യാതൊരു ലക്ഷണവും അലീസയില്‍ ഇല്ല. എന്നിരുന്നാലും ഇപ്പോഴും ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലാണ് അലീസ. ഇക്കഴിഞ്ഞ വര്‍ഷമാണ് ലെസ്റ്റര്‍ സ്വദേശിയായ അലീസ എന്ന 13കാരിയ്ക്ക് ടിസെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലൂക്കീമിയ എന്ന കാന്‍സര്‍ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ബേസ് എഡിറ്റിംഗ് ചികിത്സയിലൂടെ അലീസയുടെ രോഗം പൂര്‍ണമായും ഭേദമായി.

ടിസെല്‍സ് എന്നത് ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന്റെ കാവലാളുകള്‍ ആണ്. ശരീരത്തിലേക്ക് എത്തുന്ന അനാവശ്യ രോഗകാരികളെ ഇല്ലാതാക്കുന്ന കോശങ്ങളാണ് ഇവ. എന്നാല്‍ അലീസയുടെ ശരീരത്തില്‍ ടിസെല്ലുകള്‍ ക്രമാതീതമായി വളരാന്‍ തുടങ്ങിയിരുന്നു. വളരെ ഗുരുതരാവസ്ഥയിലായിരുന്നു അലീസ അപ്പോള്‍. തുടര്‍ന്നാണ് അലീസയ്ക്ക് കീമോ തെറാപ്പി ചികിത്സ ആരംഭിച്ചത്. അതേത്തുടര്‍ന്ന് മജ്ജ മാറ്റിവെയ്ക്കലും നടത്തി. എന്നാല്‍ ഇതൊന്നും രോഗം ഭേദമാകാന്‍ സഹായിച്ചില്ല.

തുടര്‍ന്നാണ് ഗ്രേറ്റ് ഓര്‍മണ്ടിലെ ഡോക്ടേഴ്‌സ് ബേസ് എഡിറ്റിംഗ് എന്ന സാങ്കേതിക വിദ്യ ഈ രോഗ ചികിത്സയ്ക്കായി ഉപയോഗിച്ചത്. ഏകദേശം 6 വര്‍ഷം മുമ്പാണ് ഈ സാങ്കേതിക വിദ്യ മെഡിക്കല്‍ രംഗത്ത് ഉപയോഗിച്ച്‌ തുടങ്ങിയത്. ബേസ് എഡിറ്റിംഗില്‍ നാല് തരം ഘടകങ്ങളാണ് ഉള്ളത്. അഡിനൈന്‍ (), സൈറ്റോസിന്‍ (സി), ഗ്വാനിന്‍ (ജി), തൈമിന്‍ (ടി) തുടങ്ങിയവ നമ്മുടെ ജനിതക കോഡിന്റെ നിര്‍മ്മാണ ഘടകങ്ങളാണ്. നമ്മുടെ ഡിഎന്‍എയിലെ കോടിക്കണക്കിന് ബേസുകള്‍ ശരീരത്തിനുള്ള ഒരു നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവ ക്രോഡികരിക്കുകയും ചെയ്യുന്നുണ്ട്.

ബേസ് എഡിറ്റിംഗ് ശാസ്ത്രജ്ഞരെ ജനിതക കോഡിന്റെ കൃത്യമായ ഭാഗത്തേക്ക് സൂം ചെയ്യാനും, തുടര്‍ന്ന് ഒരു തന്മാത്രാ ഘടന മാറ്റാനും, അതിനെ മറ്റൊന്നാക്കി മാറ്റാനും, ജനിതക നിര്‍ദ്ദേശങ്ങള്‍ മാറ്റാനും അനുവദിക്കുന്നു. ഇതിലൂടെ രോഗകാരികളെ ശരീരത്തില്‍ നിന്ന് ഒഴിവാക്കാനാകും. തുടര്‍ന്ന് ഇതേ സാങ്കേതിക വിദ്യയാണ് അലീസയുടെ ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ സംഘം ഉപയോഗിച്ചത്. ദാതാവില്‍ നിന്നുള്ള ആരോഗ്യപൂര്‍ണ്ണമായ ടിസെല്ലുകളെ അലീസയുടെ ശരീരത്തിലെത്തിച്ച്‌ അവയില്‍ മാറ്റം വരുത്തുക എന്ന രീതിയാണ് ഡോക്ടര്‍മാര്‍ അലീസയ്ക്കായി ഉപയോഗിച്ചത്.

ഈ ചികിത്സാരീതിയുടെ അവസാന ഘട്ടം എന്നത് അലീസയുടെ ശരീരത്തിലെ എല്ലാ ടിസെല്ലിനും സിഡി 7 അടയാളങ്ങളുള്ള സെല്ലുകളെ നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുക എന്നതായിരുന്നു. കാന്‍സര്‍ സെല്ലുകള്‍ ഉള്‍പ്പെടെ നശിപ്പിക്കാന്‍ ആയിരുന്നു നിര്‍ദ്ദേശം. ശേഷം ഈ മാര്‍ക്കിംഗ് തെറാപ്പിയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. അല്ലെങ്കില്‍ അവ സ്വയം നശിപ്പിക്കാന്‍ തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഈ ചികിത്സാരീതി ആദ്യമായി പരീക്ഷിച്ച കുട്ടിയാണ് അലീസയെന്ന് ഓര്‍മണ്ട് ഹോസ്പിറ്റലിലെ പ്രൊഫസര്‍ കൂടിയായ വസീം കാസിം പറഞ്ഞു. വിവിധ തരത്തിലുള്ള രോഗങ്ങളെ ഇല്ലാതാക്കാന്‍ ജനിതക സാങ്കേതിക വിദ്യയുടെ പുത്തന്‍ രീതികള്‍ സഹായകമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ചികിത്സാ സമയത്ത് അലീസയുടെ ശരീരത്തില്‍ അണുബാധ കണ്ടെത്തിയിരുന്നു. പുതുതായി പ്രവേശിപ്പിച്ച ഡിസൈനര്‍ സെല്ലുകള്‍ അലീസയുടെ ശരീരത്തിലെ കാന്‍സര്‍ സെല്ലുകളെയും ടിസെല്ലുകളെയും ആക്രമിച്ചതിന്റെ ഫലമായിട്ടാണ് ഇതുണ്ടായത്. എന്നാല്‍ രണ്ടാമത്തെ അസ്ഥി മജ്ജ മാറ്റിവെയ്ക്കലിലൂടെ അലീസയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.

ഏകദേശം 16 ആഴ്ചയാണ് അലീസ ഹോസ്പിറ്റലില്‍ ചെലവഴിച്ചത്. ചികിത്സയ്ക്ക് ശേഷമുള്ള ആദ്യത്തെ മൂന്ന് മാസം വളരെയധികം ആശങ്കകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ നടത്തിയ പരിശോധനയിലും അലീസയുടെ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ അവസാനം നടത്തിയ രണ്ട് പരിശോധന ഫലങ്ങളില്‍ ഇവയുടെ സാന്നിദ്ധ്യം ഇല്ലാതായതോടെ വളരെയധികം പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

അലീസയുടെ ജീവിതം തിരിച്ച്‌ നല്‍കിയ ഡോക്ടേഴ്‌സിനോടുള്ള നന്ദി പറഞ്ഞാല്‍ തീരാത്തതാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. അതേസമയം പുതിയ ചികിത്സാരീതിയിലൂടെ ലുക്കീമിയ രോഗബാധിതരായ നിരവധി പേര്‍ക്ക് ജീവിതം തിരിച്ചുനല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. പരീക്ഷണ അടിസ്ഥാനത്തില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ച ആദ്യത്തെ പത്ത് പേരില്‍ ഒരാളാണ് അലീസ.

Related Articles

Back to top button