Uncategorized

‘എല്‍കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയും രാമക്ഷേത്ര ഭൂമിപൂജ ചടങ്ങിലെ പ്രധാന അതിഥികള്‍’; വ്യാജവാര്‍ത്തകള്‍ തള്ളി രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

അയോധ്യ: ചരിത്ര പ്രധാനമായ രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിലേക്ക് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും ക്ഷണിച്ചിട്ടുണ്ടെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നു് അവര്‍ പ്രതികരിച്ചു. എല്ലാ അതിഥികളെയും ഫോണിലാണ് ക്ഷണിച്ചത്. പ്രധാന അതിഥികളായ എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും അങ്ങനെ തന്നെയാണ് വിളിച്ചത്. മുന്‍ കേന്ദ്രമന്ത്രി ഉമ ഭാരതിയേയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഇവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു.

ശ്രീരാമ ക്ഷേത്ര നിര്‍മാണത്തോട് അനുബന്ധിച്ച്‌ പൂജാ ചടങ്ങിനായി ഏഴു പുണ്യ നദികളിലെയും തീര്‍ഥജലം അയോധ്യയില്‍ എത്തിക്കും. ഗംഗാ, യമുന, സിന്ധു, സരസ്വതി, നര്‍മദ, ഗോദാവരി, കാവേരി എന്നിവയാണ് ഭാരതത്തിന്റെ സപ്ത നദികള്‍. പൂജാദി കര്‍മങ്ങള്‍ക്ക് ഇവയിലെ ജലം വേണമെന്നാണ് വിധി. സാധാരണ, ആവാഹിച്ച്‌ സമര്‍പ്പിക്കുകയാണ്. എന്നാല്‍ അയോധ്യയിലെ ചടങ്ങിന് എല്ലാ നദികളിലെയും ജലം പുണ്യ ഘട്ടങ്ങളില്‍ നിന്നു തന്നെ ശേഖരിച്ച്‌ ആചാര്യന്മാര്‍ കൊണ്ടുവരും. ഈ മാസം അഞ്ചിനാണ് ക്ഷേത്രത്തിന്റെ ഭൂമി പൂജയും ശിലാസ്ഥാപനവും.

കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്ന സ്നാനഘട്ടത്തില്‍ നിന്നു ശേഖരിച്ച ജലവുമായി ആചാര്യ സംഘം കഴിഞ്ഞ ദിവസം പുറപ്പെട്ടു. കാവേരി ജലം തലക്കാവേരിയില്‍ നിന്നാണ് ശേഖരിക്കുക. പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ നിന്നും ജലം ശേഖരിക്കും. ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലേക്കായി വിവിധ ഹിന്ദു, സിഖ്, ജൈന, ബുദ്ധ പുണ്യ സങ്കേതങ്ങളില്‍ നിന്നുള്ള മണ്ണും അയോധ്യയിലെത്തിക്കും. ചതുര്‍ധാമങ്ങളായ ഗംഗോത്രി, യമുനോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങള്‍ക്കു പുറമെ ആസാമിലെ കാമാഖ്യ ക്ഷേത്രത്തില്‍ നിന്നും മണ്ണുകൊണ്ടുവരും. സമ്ബൂര്‍ണ ഭാരതത്തിന്റെയും സാന്നിധ്യമാണ് അയോധ്യയില്‍ ഉണ്ടാവുക. വിവിധ ഭാഗങ്ങളില്‍ നിന്ന് പൂജിച്ച ശിലകളും എത്തിക്കഴിഞ്ഞു.

Related Articles

Back to top button