ഏഴ് കോടിയോളം രൂപയുടെ നിധി വിദ്യാർത്ഥിക്ക് ലഭിച്ചു
വടക്കേ അമേരിക്ക: കാന്‍സര്‍ തന്റെ ജീവനെടുക്കാന്‍ പോവുന്നുവെന്ന് പുരാവസ്തു വ്യാപാരിയായ ഫോറസ്റ്റ് ഫെന്‍ മനസിലാക്കുന്നത് 1988ലാണ്. ഇനിയുള്ള ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ ജനങ്ങളെ കൊണ്ട് സാഹസികകൃത്യങ്ങള്‍ ചെയ്യിക്കണമെന്ന വിചിത്ര ചിന്തയാണ് അദ്ദേഹത്തിന് ഉടനുണ്ടായത്.
തുടര്‍ന്ന് റോക്കി മലനിരകളില്‍ എവിടെയോ നിധി കുഴിച്ചിട്ടു. വടക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന റോക്കി മലനിരകൾ, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ മുതൽ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ വരെ 4800 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു.
സ്വര്‍ണക്കട്ടികളും അപൂര്‍വ്വ നാണയങ്ങളും ആഭരണങ്ങളും രത്‌നങ്ങളും അടങ്ങുന്ന ശേഖരമാണ് മലനിരകളിൽ ഒളിച്ചു വെച്ചത്. നിധിയിരിക്കുന്ന സ്ഥലം, എങ്ങനെ അവിടെയെത്താം തുടങ്ങിയ കാര്യങ്ങളില്‍ സൂചന നല്‍കി ‘ദി ത്രില്‍ ഓഫ് ദ ചേസ്’ എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിലെ ഓരോ ചെറുകഥകളിലും നിധിയെ കുറിച്ചുള്ള സൂചനകളുണ്ട്. ‘ഗോള്‍ഡ് ആന്റ് മോര്‍’ എന്ന 24 വരി കവിതയില്‍ ഒമ്പത് സൂചനകളും ഉൾപ്പെടുത്തി.
പുസ്തകം വായിച്ച് മൂന്നര ലക്ഷം നിധി വേട്ടക്കാരാണ് ഒറ്റയ്ക്കും കൂട്ടമായും റോക്കി മലനിരകള്‍ കയറിയത്. മലയില്‍ നിന്നു വീണു മറ്റും അഞ്ചു പേര്‍ മരിച്ചു. ജനങ്ങളുടെ ജീവിതം അപകടത്തിലാക്കുന്ന നിധിവേട്ട അവസാനിപ്പിക്കണമെന്ന് ന്യൂമെക്‌സിക്കോയിലെ പൊലീസ് മേധാവി നിര്‍ദേശം നല്‍കുകയും ചെയ്തു. പക്ഷെ, ഫോറസ്റ്റ് ഫെൻ പിന്മാറിയില്ല.
നിധി ഒരാള്‍ കണ്ടെത്തിയെന്ന് 2020 ജൂണ്‍ ആറിന് ഫോറസ്റ്റ് ഫെന്‍ ലോകത്തെ അറിയിച്ചു. പക്ഷെ, വിജയിയുടെ പേര് വെളിപ്പെടുത്തിയില്ല. പേരു വിവരങ്ങള്‍ രഹസ്യമാക്കി വെച്ച ഫോറസ്റ്റ് 2020 സെപ്റ്റംബറില്‍ മരിക്കുകയും ചെയ്തു. ട്രഷര്‍ ഹണ്ട് തട്ടിപ്പാണെന്നു പ്രചരണം ശക്തമായിരിക്കെയാണ് വിജയി മിഷിഗണിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ ജാക്ക് സ്റ്റ്യുഫ് ആണെന്ന് ഔട്ട്‌സൈഡ് മാഗസിന്‍ കണ്ടെത്തിയിരിക്കുന്നത്. ഫോറസ്റ്റ് ഫെന്നിന്റെ കുടുംബവും ഇത് സ്ഥിരീകരിച്ചു.
വ്യോമിങ് സംസ്ഥാനത്തെ ഒരു മലയില്‍ നിന്ന് ജൂണ്‍ ആറിന് രാവിലെയാണ് നിധി കണ്ടെത്തിയതെന്ന് ജാക്ക് പറയുന്നു. ഉടന്‍ കാറെടുത്ത് ന്യൂമെക്‌സിക്കോയില്‍ പോയി ഫോറസ്റ്റ് ഫെനിനെ കണ്ടു വിവരമറിയിച്ചു. നിധി വേട്ടക്കാര്‍ ആക്രമിച്ചേക്കാമെന്നും തട്ടിക്കൊണ്ടു പോയേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയ ഫോറസ്റ്റ് ഫെന്‍ വിവരം രഹസ്യമാക്കി വെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഫെന്നിന്റെ കുടുംബത്തിന് നേരെ നിരവധി തവണ ആക്രമണങ്ങളുണ്ടായിട്ടുണ്ട്.
നിധി എവിടെയായിരുന്നു, പുസ്തകത്തിലെ സൂചനകൾ എങ്ങനെയാണ് സഹായിച്ചത് തുടങ്ങിയ കാര്യങ്ങളൊന്നും ജാക്ക് വെളിപ്പെടുത്തിയിട്ടില്ല. ഫെന്നിന് ഏറെയിഷ്ടമുള്ള പ്രദേശത്തായിരുന്നു നിധിയെന്നും സ്ഥലം വെളിപ്പെടുത്തിയാല്‍ ജനക്കൂട്ടം അങ്ങോട്ട് ഒഴുകുമെന്നും ജാക്ക് പറയുന്നു. എന്തെങ്കിലും ബാക്കിയുണ്ടോ എന്നറിയാനും ആളുകള്‍ എത്തും.
വിനോദസഞ്ചാരികള്‍ക്ക് എത്താൻ ആകാത്ത പ്രദേശത്താണ് നിധിയുണ്ടായിരുന്നത്. അപകടം നിറഞ്ഞ വഴിയാണിതെന്നും ജാക്ക് പറയുന്നു. ന്യൂമെക്‌സിക്കോയിലെ സുരക്ഷിത സ്ഥലത്താണ് ഇപ്പോൾ നിധി സൂക്ഷിച്ചിരിക്കുന്നത്. മെഡിക്കല്‍ വിദ്യഭ്യാസ വായ്പ അടക്കാന്‍ വേണ്ടി നിധി വില്‍ക്കാനിരിക്കുകയാണെന്നും ജാക്ക് പറയുന്നു.
അതേസമയം, തന്റെ ഫോണ്‍ ചോര്‍ത്തി ജാക്ക് നിധിയുടെ വിവരങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ചിക്കാഗോയിലെ വക്കീലായ ബാര്‍ബറ ആന്‍ഡേഴ്‌സണ്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പുസ്തകത്തിലെ കവിതകളും കഥകളും വായിച്ച് ഒരുപാട് വര്‍ഷമെടുത്താണ് നിധിയിരിക്കുന്നത് എവിടെയെന്ന് മനസിലാക്കിയത്.
പക്ഷെ, ആരോ ഫോണ്‍ ചോര്‍ത്തി വിവരങ്ങള്‍ കവര്‍ന്നെന്നുമാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാൽ നിധി കണ്ടെത്തിയത് ന്യൂമെക്സിക്കോയിൽ നിന്നല്ലെന്നും ബാർബറയെ പരിചയമില്ലെന്നുമാണ് ജാക്കി പറയുന്നത്.