സിന്ധുമോള്‍ ആര്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 51 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിയില്‍ കഴിയുന്ന ആറ് പേരുടെ നില ഗുരതരമായി തുടരുകയാണ്. 113 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, കരിപ്പൂരില്‍ വ്യോമയാന മന്ത്രാലയത്തിന്റെ പരിശോധന ഇന്നും തുടരും. ലാന്‍ഡിങ് സമയത്തെ അശ്രദ്ധമായ പ്രവര്‍ത്തി മൂലമാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എഫ്‌ഐആര്‍ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് സമര്‍പ്പിച്ചു.
വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അപകടസ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്‌എഫ് എഎസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയത്.
അതിനിടയില്‍, കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് ജിദ്ദയില്‍നിന്ന് എത്തേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു. എയര്‍ ഇന്ത്യ ജംബോ സര്‍വീസും താത്‌കാലികമായി പിന്‍വലിച്ചു. എയര്‍ ഇന്ത്യ ജംബോ സര്‍വീസും താത്‌കാലികമായി പിന്‍വലിച്ചു.